
ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ ജാമ്യാപേക്ഷ സമർപ്പിച്ച് പൾസർ സുനി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള അപേക്ഷയും പള്‍സര്‍ സുനി നൽകിയിരുന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പള്‍സര്‍ സുനി ഇത് സംബന്ധിച്ച അപേക്ഷയും നല്‍കിയത്. കോടതി ജാമ്യവ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് പുറത്തിറങ്ങാനാകും. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ നിശ്ചയിക്കുക. അതിനാൽ കർശന ഉപാധികൾക്കായി സർക്കാരിന്റെ വാദമുണ്ടാകും.
നിലവിൽ എറണാകുളം സബ് ജയിലില്‍ റിമാന്‍ഡിലാണ് പള്‍സര്‍ സുനി. വിചാരണ നീണ്ടു പോകുന്നതിനാൽ കേസില്‍ ഒന്നാം പ്രതിക്ക് ജാമ്യം നൽകുകയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നാണ് ഉത്തരവ്.