വേതന വർധനവ് ആവശ്യപ്പെട്ട് സ്വിഗ്ഗി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് കടന്നതോടെയാണ് തീരുമാനം
സ്വിഗ്ഗി ഫുഡ് ഡെലിവറി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതിന് പിന്നാലെ ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾക്കായി ബിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വേതന വർധനവ് ആവശ്യപ്പെട്ട് സ്വിഗ്ഗി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് കടന്നതോടെയാണ് തീരുമാനം.
ഡെലിവറി കമ്മീഷൻ വെട്ടിക്കുറച്ച മാനേജ്മെൻ്റ് നടപടിയിൽ പ്രതിഷേധിച്ചാണ് ഫുഡ് ഡെലിവറി ആപ്പ് ജീവനക്കാർ സമരത്തിലേക്ക് കടന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ജീവനക്കാർ സമരം ആരംഭിച്ചു. പത്തനംതിട്ട, കൊല്ലം, തൃശൂർ ജില്ലകളിലെ തൊഴിലാളികളും ഉടൻ സമരത്തിലേക്ക് കടക്കുമെന്ന് സംയുക്ത സമരസമിതി പറഞ്ഞു.
പ്രതിവർഷം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഇൻഷുറൻസ് തുക നൽകുക, മറ്റ് ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക തുടങ്ങിയ 13 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. മാനേജ്മെന്റിനെയും ലേബർ കമ്മീഷനെയും പലതവണ സമീപിച്ചെങ്കിലും ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സ്വിഗ്ഗി തൊഴിലാളികൾ ആരോപിക്കുന്നു.