ഏക പ്രതിയായ കേഡല്‍ ജിന്‍സൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്
തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. ഏക പ്രതിയായ കേഡല്‍ ജിന്‍സൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ഏപ്രിലിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ വർഷമാണ് വിചാരണ നടപടികൾ ആരംഭിച്ചത്.
നാടിനെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലാണ് ഇന്ന് വിധി പറയുക. ചൊവ്വാഴ്ച പരിഗണിച്ചെങ്കിലും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.വിഷ്ണു, കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഏപ്രില്‍ അഞ്ച്, ആറ് തീയതികളിൽ ഓണ്‍ലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയും അടിച്ചുമായിരുന്നു കൊലപാതകം. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു.
പെട്രോള്‍ ഒഴിച്ച് മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ച ശേഷം പ്രതി ചെന്നൈയിലേക്ക് കടന്നു. തിരികെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴാണ് കേഡലിനെ പൊലീസ് പിടികൂടിയത്. കൊലപാതക കാരണം സ്വര്‍ഗപ്രവേശന ആഭിചാരവിദ്യയായ ആസ്ട്രൽ പ്രൊജക്ഷന്നെന്ന് പറഞ്ഞെങ്കിലും പിന്നീട് മനോരോഗ വിദഗ്ധന് മുമ്പിൽ കേഡൽ കാര്യങ്ങൾ തുറന്നു പറഞ്ഞു. രക്ഷിതാക്കളോടുള്ള പകയാണ് കൂട്ടക്കുരുതിക്ക് കാരണം. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കേഡൽ നിലപാടെടുത്തു. 41 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി. ഫോറന്‍സിക് തെളിവുകളാണ് പ്രോസിക്യൂഷന്റെ തുറുപ്പ്.
പ്രതിയുടെ വസ്ത്രങ്ങളില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ രക്ത സാമ്പിളുകള്‍ കണ്ടെത്തിയത് നിർണായകമായി. എസ്‌പി കെ.ഇ. ബൈജുവയിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍. സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യുട്ടര്‍ ദിലീപ് സത്യനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.