"നാടകം ജനങ്ങളോട് വേണ്ട"; പരന്തൂരിൽ വിമാനത്താവളത്തിനെതിരായ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജയ്

"നാടകം ജനങ്ങളോട് വേണ്ട"; പരന്തൂരിൽ വിമാനത്താവളത്തിനെതിരായ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജയ്

വികസന വിരോധിയായതിനാലല്ല, രാജ്യത്ത് കർഷകർക്കാണ് മുൻഗണന. വിമാനത്താവളം പരന്തൂരിൽ വേണ്ടെന്നാണ് നിലപാട് എന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞു
Published on

തമിഴ്‌നാട് പരന്ദൂരിൽ വിമാനത്താവളത്തിന് വേണ്ടിയുള്ള കുടിയൊഴിപ്പിക്കലിനെതിരെ ജനങ്ങൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി നടൻ വിജയ്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡൻ്റ് കൂടിയായ വിജയ് സ്ഥലത്തെത്തിയതിനെ തുടർന്ന് പാർട്ടി പ്രവർത്തകരും ആരാധകരും ഗ്രാമവാസികളും തടിച്ചുകൂടി. തമിഴക വെട്രി കഴകം പാർട്ടിയും സമരത്തിനൊപ്പമുണ്ടാകുമെന്ന് വിജയ് അറിയിച്ചു.

തന്റെ രാഷ്ട്രീയ യാത്ര പരന്തൂരിലെ ജനങ്ങളുടെ ആശീർവാദത്തോടെ ആരംഭിക്കുകയാണ്. തമിഴക വെട്രി കഴകം വിമാനത്താവള പദ്ധതിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുമെന്നും വിജയ് അറിയിച്ചു. ജനങ്ങളുടെ സമരത്തിൽ ഇനി മുതൽ ടിവികെ കൂടെയുണ്ടാകും. വോട്ട് രാഷ്ട്രീയം അല്ല ലക്ഷ്യം. വികസന വിരോധിയായതിനാലല്ല, രാജ്യത്ത് കർഷകർക്കാണ് മുൻഗണന. വിമാനത്താവളം പരന്തൂരിൽ വേണ്ടെന്നാണ് നിലപാട് എന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞു.

ഡിഎംകെയ്ക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച നടൻ, ഡിഎംകെ എന്തോ ലാഭം ലക്ഷ്യം വെച്ചാണ് ഇപ്പോൾ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് വിമർശിച്ചു. നാടകം ജനങ്ങളോട് വേണ്ടെന്ന് വിജയ് ഡിഎംകെയ്ക്ക് താക്കീതും നൽകി.

കഴിഞ്ഞ 900 ദിവസങ്ങളായി സമരമുഖത്താണ് പരന്തൂരിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍. ഈ ഗ്രാമങ്ങളില്‍ നിന്നും 5,746 ഏക്കര്‍ ഏറ്റെടുത്ത് വിമാനത്താവള നിര്‍മാണം തുടങ്ങാനാണ് സര്‍ക്കാര്‍ നീക്കം. സമരത്തിലെ വൻ ജനത്തിരക്ക് കണക്കിലെടുത്ത് പരന്തൂർ - കാഞ്ചീപുരം ജങ്ഷനിൽ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. ഗ്രാമങ്ങളിലെ താമസക്കാർക്ക് മാത്രം പ്രവേശനം അനുവദിച്ചിക്കാൻ അകത്ത് കടക്കുന്നവരുടെ ആധാർ കാർഡ് പൊലീസ് പരിശോധിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com