
മത്സ്യബന്ധനം നിലച്ചതോടെ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ ജീവിക്കാൻ പാടുപെടുകയാണ്. രണ്ടാഴ്ചയായി പിടിച്ചിട്ടിരിക്കുന്ന ബോട്ടുകളിൽ പലതും തകരാറിലാകാൻ തുടങ്ങി. ഹാർബറിനോട് ചേർന്ന കടകൾ പൂട്ടി. ടാക്സി ഓടുന്നവരുടെ വരുമാനം നിലച്ചു. ഇതോടെ ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് പ്രതിസന്ധിയിലാകുന്നത്.
20,000-ഓളം വരുന്ന മത്സ്യത്തൊഴിലാളികളുടെ ഏക ആശ്രയമാണ് മുതലപ്പൊഴി വഴിയുള്ള മത്സ്യബന്ധനം. 177 വലിയ വള്ളങ്ങൾ പിടിച്ചിട്ടതോടെ ആർക്കും പണിയില്ലതായി. ബോട്ടുകൾ തകരാറിലാകുമെന്ന ആശങ്കയിലാണ് ഇപ്പോൾ ബോട്ട് ഉടമകൾക്ക്. ഹാർബർ അടച്ചതോടെ അവിടെയുണ്ടായിരുന്ന ഇരുപതോളം കടകളും പൂട്ടി. ലോറിയിൽ മീൻ കൊണ്ടുപോയിരുന്നവരുടെ പണി ഇല്ലാതായി. ഹാർബറിന് മുന്നിലെ ടാക്സി ഡ്രൈവർമാരുടെ ഓട്ടവും നിലച്ചു. ടോൾ പിരിവ് മുടങ്ങിയതോടെ ആ ജീവനക്കാരും ജോലിയില്ലാത്തവരായി.
മഴക്കാലത്തിന് മുമ്പ് മത്സ്യത്തൊഴിലാളികൾക്ക് പ്രധാനമായും വരുമാനം ലഭിക്കുന്ന സമയമാണ് ഇപ്പോൾ. എന്നിട്ടും മുതലപ്പൊഴിക്കാരുടെ ജീവിതം മറ്റൊന്നാണ്. മുതലപ്പൊഴിയിൽ എല്ലാ കാലത്തും ഭരിച്ചുകൊണ്ടിരുന്ന സർക്കാരുകളുടെ നിസംഗത കാണാം. മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുമ്പോൾ മാത്രം നടപടി ഉണ്ടാകുന്നു എന്നതാണ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതവും.