കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കിയ സംഭവം: രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എഎസ്ഐ ദീപ , സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർക്കാണ് സസ്പെൻഷൻ
കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കിയ സംഭവം: രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Published on

വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എഎസ്ഐ ദീപ , സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർക്കാണ് സസ്പെൻഷൻ. ജാഗ്രതക്കുറവ് ഉണ്ടായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ഉത്തര മേഖല റേഞ്ച് ഐജിയുടെ നിർദേശാനുസരണം ആണ് സസ്പെൻഷൻ. ജിഡി ചാർജുള്ള ഉദ്യോഗസ്ഥ, സിവിൽ പൊലീസ് ഓഫീസർ എന്നിവർക്ക് ജാഗ്രതക്കുറവ് ഉണ്ടായതാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്നാണ് കണ്ടെത്തൽ. പിന്നാലെയാണ് സസ്പെൻഷൻ നടപടി.


വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിൻ്റെതാണ് നിർദേശം. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ.

അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടി വീട്ടിൽ ഗോകുലിനെയാണ് (18) പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫുൾകൈ ഷർട്ടൂരി ശൗചാലയത്തിലെ ഷവറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ കേസിലാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്. കവുങ്ങുതൊഴിലാളിയായിരുന്നു ഗോകുൽ.



സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ഗോകുലിൻ്റെ കുടുംബം രം​ഗത്തെത്തിയിരുന്നു. മരണത്തിൽ അന്വേഷണം വേണമെന്നും ഗോകുൽ മരിച്ച വിവരം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് അറിയിക്കുന്നതെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ കുറിച്ച് അറിയില്ലെന്നും, ഗോകുലിന് 18 വയസ് തികഞ്ഞിട്ടില്ലെന്നും കുടുംബം പറഞ്ഞു. മേയിൽ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിലാണ് കേസ് പരിഗണിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com