കെസിഎയില്‍ ഉള്ളവര്‍ ക്രിക്കറ്റ് നല്ല നിലയില്‍ കളിച്ചവരായിരുന്നെങ്കില്‍ നന്നാകുമായിരുന്നു എന്നുമാണ് പറഞ്ഞതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
സഞ്ജു സാംസണെ ചാമ്പ്യന്‍ ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താതില്‍ പ്രതികരിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയിൽ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണെ പിന്തുണച്ചുവെന്ന നല്ല കാര്യമാണ് താന്‍ ചെയ്തത്. കെസിഎയ്‌ക്കെതിരെയല്ല പ്രതികരിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.
തനിക്ക് കെസിഎ സെക്രട്ടറിയോ പ്രസിഡന്റോ ഒന്നും ആകേണ്ടെന്നും കെസിഎയില്‍ ഉള്ളവര്‍ ക്രിക്കറ്റ് നല്ല നിലയില്‍ കളിച്ചവരായിരുന്നെങ്കില്‍ അത് നന്നാകുമായിരുന്നു എന്ന് മാത്രമായിരുന്നു പറഞ്ഞതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
'കേരള ക്രിക്കറ്റ് അസോസിയേഷന്‍ എനിക്കെതിരെ മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി എന്നൊക്കെയാണ് കേള്‍ക്കുന്നത്. അക്കാര്യം നിങ്ങളെല്ലാവരും അറിഞ്ഞു കാണും. എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്ന് അറിയില്ല. മലയാളികളുടെ സ്വന്തം സഞ്ജു സാംസണെ പിന്തുണച്ചു എന്ന നല്ല കാര്യം മാത്രമാണ് ഞാന്‍ ചെയ്തത്. ഞാന്‍ ഇത്രയേ ചെയ്തുള്ളു. അതിലെന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്ന് അറിയില്ല. അല്ലാതെ കെസിഎയ്‌ക്കെതിരെയും ഞാന്‍ പ്രതികരിച്ചില്ല. അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് വലിയ ലെവലില്‍ കളിച്ചിട്ടുള്ളവരാണെങ്കില്‍ നന്നാകുമായിരുന്നു എന്നുമാണ് ഞാന്‍ പറഞ്ഞത്,' ശ്രീശാന്ത് പറഞ്ഞു.
ടിനു യോഹന്നാനെ പോലുള്ളവര്‍ കുറച്ചു കാലമായി ടീമിനൊപ്പമുണ്ട്. അദ്ദേഹത്തെ പോലുള്ളവര്‍ അസോസിയേഷനില്‍ വന്നാല്‍ കുറച്ചുകൂടി നന്നായിരിക്കും എന്നും താന്‍ പറഞ്ഞു. അസോസിയേഷനില്‍ ഉള്ളവര്‍ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് തന്നെ ലക്ഷ്യം വെച്ചുകൊണ്ട് രംഗത്തെത്തുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊക്കെ പിന്നില്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്നും അതെല്ലാം നാട്ടുകാര്‍ തീരുമാനിക്കെന്നും അതിന് നന്ദിയുണ്ടെന്നും എക്കാലത്തും നമ്മള്‍ സഞ്ജുവിനൊപ്പമാണെന്നും കെസിഎയ്ക്ക് കീഴില്‍ കളിക്കുന്ന ഏത് ക്രിക്കറ്റ് താരത്തെയും അവര്‍ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും പിന്തുണച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പ്രൊഫ. സണ്ണി തോമസ്: ഇന്ത്യയെ ഒളിംപിക് മെഡൽ സ്വപ്നം കാണാൻ പഠിപ്പിച്ച 'ദ്രോണാചാര്യർ'
സഞ്ജു സാംസണിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കെസിഎയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് ശ്രീശാന്ത് പിന്തുണയുമായി രംഗത്തെത്തിയത്. സഞ്ജു ഒരു രാജ്യാന്തര താരമാണ്. അദ്ദേഹത്തെ ക്രൂശിക്കരുത് എന്ന തരത്തിലായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
എന്നാല്‍ ശ്രീശാന്ത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് നടത്തിയതെന്നായിരുന്നു ഇതില്‍ കെസിഎയുടെ ആരോപണം. കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. നേരത്തെ സഞ്ജു സാംസണെ ശ്രീശാന്ത് പിന്തുണച്ച് രംഗത്തെത്തിയതില്‍ കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശിച്ച സഞ്ജു സാംസണിന്റെ പിതാവിനെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനും കെസിഎ തീരുമാനമെടുത്തു. കെസിഎയുടെ ഇടപെടല്‍ മൂലമാണ് സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ കെസിഎ ഈ ആരോപണത്തെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് രംഗത്തെത്തിയത്.