ഷാഫിക്ക് വേണ്ടി പാർട്ടി തെരഞ്ഞെടുപ്പ് രീതിയും ഭരണഘടനയും വരെ മാറ്റിയെന്നും ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിന്നും ഷാഫി വടകരക്ക് പോയത് കരാറിൻ്റെ ഭാഗമായാണെന്നും ഷാനിബ് ആരോപിച്ചിരുന്നു
കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാലക്കാട് മത്സരിച്ചേക്കും. പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന. വൈകിട്ട് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. സ്ഥാനാർഥിത്വം ആരെ ബാധിക്കും എന്ന് ആലോചിച്ചാവും അന്തിമ തീരുമാനമെന്ന് ഷാനിബ് പറഞ്ഞു. കോൺഗ്രസിലുള്ളവർ സ്ഥാനാർഥിയാവാൻ ആവശ്യപ്പെടുന്നുണ്ട്. താൻ രക്തസാക്ഷിയാണ്. കോൺഗ്രസ് നേതൃത്വവുമായി ഇനി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്നും ഷാനിബ് വ്യക്തമാക്കി.
കോൺഗ്രസിനെതിരെ ആഞ്ഞടിച്ചാണ് എ.കെ ഷാനിബ് പാർട്ടി വിടുന്നതായി അറിയിച്ചത്. ഷാഫിക്ക് വേണ്ടി പാർട്ടി തെരഞ്ഞെടുപ്പ് രീതിയും ഭരണഘടനയും വരെ മാറ്റിയെന്നും ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിന്നും ഷാഫി വടകരക്ക് പോയത് കരാറിൻ്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുസ്ലീം സ്ഥാനാർഥി വടകരയിൽ വേണമെന്നത് ആരുടെ തീരുമാനമാണെന്നും മുല്ലപ്പള്ളിയും കെ. മുരളീധരനും മുസ്ലീം ആയിട്ടാണോ വിജയിച്ചതെന്നും ഷാനിബ് ചോദിച്ചു. പാലക്കാട് -വടകര - ആറന്മുള കരാറാണ് ഇപ്പോൾ നടന്നതെന്നും ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ. മുരളീധരനെന്നുമായിരുന്നു മറ്റൊരു ആരോപണം.
ALSO READ: മത്സരം കോൺഗ്രസുമായി, സിപിഎമ്മിന് സ്വന്തമായി സ്ഥാനാർഥിയെ പോലും കിട്ടാത്ത അവസ്ഥ: സി. കൃഷ്ണകുമാർ
പാലക്കാട് കോൺഗ്രസ ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതൽ പാർട്ടിക്കുള്ളിലെ ചില അസ്വാരസ്യങ്ങൾ പുറത്തുവന്നിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് പി. സരിൻ പുറത്തുപോയതിനു പിന്നാലെയാണ് ഷാനിബും കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. പാർട്ടിക്കുള്ളിലെ ചെറു പ്രാണികൾ പുറത്തുപോയാൽ വോട്ട് വിഹിതത്തെ ബാധിക്കില്ലെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. അമർഷം കടിച്ചമർത്തി നിരവധിപേരാണ് കോൺഗ്രിസിനുള്ളിലുള്ളതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്തെത്തിയേക്കാമെന്നും സരിൻ പറഞ്ഞിരുന്നു.