പ്രതിയുടെ മൊഴിക്ക് സമാനമായി കോൺക്രീറ്റ് പാളിയ്ക്ക് താഴെയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്
അമ്പലപ്പുഴ കൊലപാതകത്തിലെ നിർണായക തെളിവുകൾ പുറത്ത്. കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം ലഭിച്ചു. പ്രതി ജയചന്ദ്രൻ, ശരീരം വീടിന് സമീപം തന്നെയാണ് മറവ് ചെയ്തതെന്ന് സ്ഥിരീകരിച്ചതോടെയാണ് മണ്ണ് നീക്കി മൃതദേഹം പുറത്തെടുത്തത്. പ്രതിയുടെ മൊഴിക്ക് സമാനമായി കോൺക്രീറ്റ് പാളിയ്ക്ക് താഴെയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്.
കൊലപാതകം നവംബർ 7ന് നടന്നതായാണ് പ്രാഥമിക വിവരം. കോൺഗ്രീറ്റ് പാളി പൊളിച്ചത് മുതൽക്കെ പ്രദേശത്ത് ശക്തമായ ദുർഗന്ധം വമിക്കാൻ ആരംഭിച്ചിരുന്നു. മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ പൂർണ്ണമായും പുറത്തെടുത്തിട്ടുണ്ട്. മൃതദേഹം ഫോറൻസിക് സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
തുറസായ സ്ഥലത്ത് ജയലക്ഷ്മിയുടെ മൃതദേഹം ജയചന്ദ്രൻ ഒറ്റയ്ക്ക് മറവ് ചെയ്തതെങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ പൊലീസിനുള്ളത്. അതിനാൽ ജയചന്ദ്രൻ മാത്രമായിരിക്കില്ല കൊലപാതകത്തിന് പിന്നിലെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. മൃതദേഹം ഫോറൻസിക് പൂർണമായും പരിശോധിച്ചതിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂ.
ALSO READ: ആലപ്പുഴയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; സുഹൃത്ത് കസ്റ്റഡിയില്‍
കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ നവംബര്‍ ഏഴ് മുതൽക്കാണ് കാണാതായത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ഇവര്‍. വിജയലക്ഷ്മിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിജയലക്ഷ്മിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. കൊലപാതകത്തിന് ശേഷം വിജയലക്ഷ്മിയുടെ ഫോണുമായി എറണാകുളത്ത് എത്തിയ പ്രതി ഫോൺ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചു. സ്വിച്ച്ഡ് ഓഫായ നിലയിൽ കളഞ്ഞുകിട്ടിയ കെഎസ്ആർടിസി ജീവനക്കാരന്‍ പൊലീസിന് കൈമാറിയതാണ് നിർണായകമായത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്ന് പൊലീസ് അതിവേഗം ജയചന്ദ്രനിലേക്ക് എത്തുകയായിരുന്നു.
വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തുകയും തുടര്‍ന്ന് പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു. വിജയലക്ഷ്മിയുടെ ഫോണിലേക്ക് രാത്രിയിൽ മറ്റൊരാൾ വിളിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതേച്ചൊല്ലിയുളള തർക്കത്തിനിടെ പ്രതി വിജയലക്ഷ്മിയുടെ തലക്കടിച്ചു കൊല്ലുകയായിരുന്നെന്നും, ശേഷം മൃതദേഹം കുഴിച്ചുമൂടിയെന്നും ജയചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു.
ജയചന്ദ്രനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അതേസമയം വിജയലക്ഷ്മിയെ രണ്ട് വര്‍ഷമായി അറിയാമെന്നായിരുന്നു ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞത്. മത്സ്യത്തൊഴിലാളിയായ ജയചന്ദ്രൻ മീൻ വിൽക്കുന്നതിനിടെ വിജയലക്ഷ്മിയുമായി സൗഹൃദത്തിലാവുകയായിരുന്നു എന്നും അവർ പറയുന്നു. രണ്ട് മാസം മുന്‍പ് പൊലീസ് വിളിപ്പിച്ചിരുന്നു. വിജയലക്ഷ്മി ആയിട്ടുള്ള ബന്ധം അവസാനിപ്പിക്കാന്‍ പറയണമെന്ന് പറഞ്ഞു. വിജയലക്ഷ്മി കരൂര്‍ വീട്ടില്‍ വന്നതായി അറിയില്ലെന്നും സുനിമോള്‍ പറഞ്ഞു.