ആദ്യം ചികിത്സ തേടിയെത്തിയപ്പോള്‍ യഥാര്‍ഥ രോഗം കണ്ടെത്താനോ അതിനുള്ള ചികിത്സ നല്‍കാനോ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് ബന്ധുക്കളുടെ പരാതി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ മാറി നല്‍കിയ സംഭവത്തില്‍ പേരാമ്പ്ര കൂത്താളി സ്വദേശി രജനി മരിച്ചു. നവംബര്‍ നാലിനാണ് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ രജനിയെ പ്രവേശിപ്പിച്ചത്. ആദ്യം ചികിത്സ തേടിയെത്തിയപ്പോള്‍ യഥാര്‍ഥ രോഗം കണ്ടെത്താനോ അതിനുള്ള ചികിത്സ നല്‍കാനോ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് ബന്ധുക്കളുടെ പരാതി. രജനിയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ചികിത്സ മാറി നല്‍കിയതില്‍ ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ശരീരമരവിപ്പും വേദനയുമായി ചികിത്സ തേടിയെത്തിയ രജനിക്ക് ആദ്യം നല്‍കിയത് മാനസിക രോഗത്തിനുള്ള ചികിത്സയാണെന്നാണ് ആരോപണം. അതീവ ഗുരുതരമായ ഗില്ലൈന്‍ ബാരി സിന്‍ഡ്രോം കണ്ടുപിടിക്കാനോ അതിനുള്ള ചികിത്സ നല്‍കാനോ ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞില്ല.
രജനിയുടെ രോഗാവസ്ഥ തിരിച്ചറിയാതെ ആദ്യഘട്ടത്തില്‍ ചികിത്സ നല്‍കിയതോടെ ആരോഗ്യസ്ഥിതി മോശമായതായി ബന്ധുക്കള്‍ പറയുന്നു. ഇതിനിടയില്‍ ന്യുമോണിയ കൂടി ബാധിച്ചതോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലെ ഐസിയുവില്‍ അത്യാസന്ന നിലയിലായിരുന്നു രജനി.
Also Read: ശസ്ത്രക്രിയ വൈകിപ്പിച്ചു; ഡോക്ടർമാരുടെ അനാസ്ഥ, കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
രജനിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും, അന്വേഷണ സമിതിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശേഷമാണ് രജനിക്ക് ന്യുമോണിയ ബാധിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.