
അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ. ഭാവിയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് ഭീകരപ്രവർത്തനവും യുദ്ധസമാനമായ പ്രവൃത്തിയായി ഇന്ത്യ കാണുമെന്നും, അതിന് തക്കതായ മറുപടി നൽകുമെന്നും കേന്ദ്ര സർക്കാരിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
വൈകീട്ട് ആറ് മണിക്ക് വിദേശ-പ്രതിരോധ മന്ത്രാലയങ്ങൾ വാർത്താസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി ഇന്ത്യയിലെ 26 കേന്ദ്രങ്ങളിലായി പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാൻ്റെ നാല് വ്യോമ താവളങ്ങളും ഏതാനും സൈനിക പോസ്റ്റുകളും ഉൾപ്പെടെ തകർത്ത് ഇന്ത്യ തിരിച്ചടി നൽകിയിരുന്നു.
ശനിയാഴ്ച പകൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഡിഫൻസ് സ്റ്റാഫ് അംഗങ്ങൾ, ഇന്ത്യൻ സൈനിക മേധാവിമാർ എന്നിവർ അടിയന്തര യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എടുത്ത നിർണായക തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ സൈനിക മേധാവിമാർ വിശദീകരിക്കും.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ അതിർത്തികൾ അതിക്രമിച്ചു കടന്ന് പാക് സൈന്യം ഡ്രോൺ, മിസൈൽ, ഷെൽ ആക്രമണങ്ങളും നടത്തുന്നുണ്ട്. ജമ്മു കശ്മീരിൽ ജനവാസ മേഖലകൾക്ക് നേരെ ഷെല്ലിങ്ങും വെടിവെപ്പും പാക് സൈന്യം നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും രാത്രിക്ക് ശേഷമായിരുന്നു പാകിസ്ഥാൻ്റെ ആക്രമണം രൂക്ഷമായത്.
മെയ് ഏഴിന് പാക് സൈന്യം ജമ്മു കശ്മീരിലെ പൂഞ്ചിന് നേരെ നടത്തിയ ഷെല്ലാക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും അമ്പതിന് മുകളിൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയും നൽകിയിരുന്നു.