
പാകിസ്ഥാനെതിരെ വീണ്ടും വിമർശനങ്ങളുമായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. പാകിസ്ഥാനിൽ ഇരുന്ന് "അസംബന്ധം" പറയുന്നവർക്ക് "ഇസ്ലാമിനെക്കുറിച്ച് അറിയില്ല" എന്നാണ് ഒവൈസിയുടെ വിമർശനം. പാകിസ്ഥാനെ പരാജയപ്പെട്ട രാജ്യമെന്നാണ് അസദുദ്ദീൻ ഒവൈസി വിശേഷിപ്പിച്ചത്.
1947 ലെ വിഭജന സമയത്ത് ഇന്ത്യൻ മുസ്ലീങ്ങൾ ഇന്ത്യയിൽ തുടരാനാണ് തീരുമാനിച്ചതെന്ന് ഒവൈസി പറഞ്ഞു. പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നതിൽ പ്രശസ്തനായ പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എഐഎംഐഎം അധ്യക്ഷൻ. മുഹമ്മദ് അലി ജിന്നയുടെ സന്ദേശം തങ്ങൾ തിരസ്കരിച്ചു. ഇന്ത്യയാണ് തങ്ങളുടെ നാട്. പാകിസ്ഥാനിൽ ഇരുന്ന് അസംബന്ധം പറയുന്നവർക്ക് ഇസ്ലാം എന്താണെന്നും അത് പഠിപ്പിക്കുന്നതെന്താണെന്നും അറിയില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.
പാകിസ്ഥാനിൽ മുഹാജിറുകൾ (1947-ൽ ഇന്ത്യയിൽ നിന്ന് കുടിയേറിയവർ), പത്താൻ പോലുള്ള സാമൂഹിക വിഭാഗങ്ങൾ നേരിടുന്ന വിവേചനവും ഒവൈസി ചൂണ്ടിക്കാട്ടി. ജനങ്ങളെ മുജാഹിർ, പത്താൻ എന്നിങ്ങനെ വിളിക്കുന്ന രാജ്യമാണ് നിങ്ങളുടേത്. പാകിസ്ഥാൻ ദരിദ്ര രാജ്യമാണ്. നിങ്ങൾക്ക് അഫ്ഗാനിസ്ഥാനുമായി അഭിപ്രായവ്യത്യാസമുണ്ട്, ഇറാനുമായി അതിർത്തി തർക്കവുമുണ്ട്. ഇത്തരത്തിൽ അസദുദ്ദീൻ ഒവൈസിയുടെ വിമർശനങ്ങൾ നീണ്ടുപോകുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായല്ല ഹൈദരാബാദ് എംപി പാകിസ്ഥാനെ വിമർശിച്ച് രംഗത്തെത്തുന്നത്. 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനെതിരായ ഏതൊരു നടപടിക്കും കേന്ദ്രത്തിന് പൂർണ പിന്തുണ നൽകുന്നതായി ഒവൈസി വാഗ്ദാനം ചെയ്തിരുന്നു. പാകിസ്ഥാനുള്ള വെള്ളം തടസപ്പെടുത്തിയാല്‍ നദിയിലൂടെ രക്തമൊഴുകുമെന്ന ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയോട് അതേ നാണയത്തിലാണ് ഒവൈസി പ്രതികരിച്ചത്. അമ്മ ബേനസീർ ഭൂട്ടോ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ബിലാവൽ ഓർക്കണമെന്നും പാകിസ്ഥാനിലുള്ള ഭീകരരാണ് അവരെ കൊന്നതെന്ന് മനസിലാക്കണമെന്നുമായിരുന്നു ഒവൈസിയുടെ പ്രതികരണം.