വാതകദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് 12 കണ്ടെയ്‌നര്‍ ലോറികളിലാണ് അപകടകരമായ വിഷവസ്തുക്കള്‍ നീക്കം ചെയ്തത്
1984ൽ രാജ്യത്തെ നടുക്കിയ വിഷവാതകദുരന്തത്തിന് ശേഷം വിഷവാതകത്തിൽ നിന്നും ഭോപ്പാൽ മോചനം നേടി. ദുരന്തം നടന്ന് നാല് പതിറ്റാണ്ടിന് ശേഷമാണ് ഭോപ്പാൽ ഈ നേട്ടം കൈവരിക്കുന്നത്. വാതകദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് 12 കണ്ടെയ്‌നര്‍ ലോറികളിലാണ് അപകടകരമായ വിഷവസ്തുക്കള്‍ നീക്കം ചെയ്തത്. 337 മെട്രിക്‌ടൺ മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
ഭോപ്പാലില്‍ നിന്ന് പിതാംപൂരിലേക്കാണ് മാലിന്യങ്ങൾ മാറ്റിയത്. ആംബുലന്‍സുകള്‍, അഗ്നിശമന സേന,എന്നിവയുടെ അകമ്പടിയോടെ 250 കിലോമീറ്റർ ഹരിത ഇടനാഴിവഴിയാണ് വിഷമാലിന്യങ്ങള്‍ നീക്കം ചെയ്തത്. ഭോപ്പാലിൽ നിന്നും അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരും അകമ്പടി വാഹനത്തിനൊപ്പം ഉണ്ടായിരുന്നു. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്തതെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കിലുള്ള ഓഫീസറാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്.
വിഷമാലിന്യങ്ങൾ ഭോപ്പാലിലെ ഉപയോഗശൂന്യമായ യൂണിയൻ കാർബൈഡ് ഫാക്ടറിയിലാണ് സൂക്ഷിച്ചുവെച്ചിരുന്നത്. 12 പ്രത്യേകം രൂപകല്പന ചെയ്ത ലീക്ക് പ്രൂഫ്, ഫയർ റെസിസ്റ്റൻ്റ്, കണ്ടെയ്നറുകളിലാണ് ഇത് നീക്കം ചെയ്‌തത്. 30 ടൺ മാലിന്യങ്ങളാണ് ഓരോ കണ്ടെയ്‌നറുകളിലായി നീക്കം ചെയ്യുന്നത്. രാസപ്രവർത്തനങ്ങൾ തടയുന്നതിനായി ജംബോ എച്ച്ഡിപിഇ ബാഗുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഷിഫ്റ്റിങ്ങിന് മുന്നോടിയായി ഫാക്ടറിയുടെ 200 മീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ അടച്ചിരുന്നു. പിപിഇ കിറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് 30 ഷിഫ്റ്റുകളിലായി 200 ഓളം തൊഴിലാളികളാണ് ഇതിൻ്റെ ഭാഗമായി ജോലി ചെയ്തത്.
മാലിന്യങ്ങൾ എത്തിച്ചതോടെ പീതാംപൂരിൽ നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇവിടെ സൂക്ഷിക്കുന്നതിന് പലതരം മാലിന്യങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കണമെന്നാണ് പ്രതിഷേധ സംഘടനകൾ ആവശ്യപ്പെടുന്നത്. മധ്യപ്രദേശിലെ ഏക അത്യാധുനിക സംസ്‌കരണ പ്ലാൻ്റാണ് പിതാംപൂരിലെ മാലിന്യ സംസ്‌കരണ പ്ലാൻ്റ്. സെൻട്രൽ പൊല്യൂഷൻ കണട്രോൺ ബോർഡിൻ്റെ നിർദേശപ്രകാരം റാംകി എൻവിറോ എഞ്ചിനീയർമാരാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.