ഇന്ത്യയിലെ ഹോളിക്ക് സമാനമായി, വെളുത്ത വസ്ത്രം ധരിച്ച് എത്തുന്ന ആളുകൾ പരസ്പരം തക്കാളിയെറിഞ്ഞും, തക്കാളി നീരിൽ കുളിച്ചും ആ ആഘോഷദിനം കൊണ്ടാടി
എങ്ങും ആഘോഷക്കാഴ്ചകൾ, ചുവപ്പുമയം... ബുധനാഴ്ച കിഴക്കൻ സ്പെയിനിൽ വലൻസിയയിൽ നിന്ന് 40 കിമീ മാറി ബുനോളിൽ തെരുവുകൾ ചുവപ്പണിയുന്ന കാഴ്ച ലോകത്തിന് മുഴുവൻ സന്തോഷക്കാഴ്ചയായി. പതിറ്റാണ്ടുകളായി സ്പെയ്നുകാർ ആഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ച ലാ ടൊമാറ്റിന, എന്ന ടൊമാറ്റൊ ഫെസ്റ്റിവൽ ആഘോഷിക്കാൻ ആരംഭിച്ചിട്ട്. ഇന്ത്യയിലെ ഹോളിക്ക് സമാനമായി, വെളുത്ത വസ്ത്രം ധരിച്ച് എത്തുന്ന ആളുകൾ പരസ്പരം തക്കാളിയെറിഞ്ഞും, തക്കാളി നീരിൽ കുളിച്ചും ആ ആഘോഷദിനം കൊണ്ടാടി.
സോയ അക്തറിൻ്റെ സിന്ദഗി ന മിലേഗി ദൊബാരാ എന്ന ചിത്രത്തിലൂടെയായിരിക്കും ഇന്ത്യക്കാർക്ക് ലാ ടൊമാറ്റിന പരിചിതമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യയുദ്ധമായാണ് ലാ ടൊമാറ്റിന അറിയപ്പെടുന്നത്. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷമാണെങ്കിലും, തക്കാളിയേറ് നടക്കുക ആഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ്. ഈ വർഷം ഏഴ് ട്രക്കുകളിലായി 150 ടണോളം തക്കാളിയാണ് ആഘോഷത്തിനായി ബുനോളിലേക്ക് എത്തിച്ചത്. ലാ ടൊമാറ്റിനോയിൽ പങ്കെടുക്കാൻ നാനാ രാജ്യങ്ങളിൽ നിന്നും വിദേശസഞ്ചാരികളും സ്പെയിനിലെത്താറുണ്ട്. എന്നാൽ, ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി സ്പെയിനിലെത്തുന്ന ഓരോ വിദേശിയിൽ നിന്നും 15 യൂറോ ഈടാക്കും. എന്നാൽ, ബുനോളുകാർക്ക് ഈ ആഘോഷത്തിൽ ഫ്രീയായി തന്നെ പങ്കെടുക്കാം.
ലാ ടൊമാറ്റിന ആഘോഷത്തിൻ്റെ ഉത്ഭവത്തെ പറ്റി നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ആ കഥകളിൽ ഏറ്റവും പ്രധാനം, 1945ലെ നാടോടി ഉത്സവത്തിനിടെ ഉണ്ടായ സംഭവമാണ്. നാടോടി ഉത്സവത്തിനിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയും, തുടർന്ന് ഇരുകൂട്ടരും തക്കാളിയെടുത്തെറിഞ്ഞ് അരിശം തീർക്കുകയുമുണ്ടായി. ഇതിന്റെ ഓർമയ്ക്കായി അടുത്ത വർഷം മുതൽ ഇവിടെ തക്കാളിയേറ് ആരംഭിച്ചു. ആ ഓർമ പുതുക്കലാണ് ഇപ്പോൾ കണ്ടുവരുന്ന ലാ ടൊമാറ്റിനയിലേക്ക് നയിച്ചത് എന്ന് കരുതുന്നവരാണ് സ്പെയിനുകാരിൽ മിക്കവരും. എല്ലാ വർഷവും ഔദ്യോഗിക പേജിലൂടെയാണ് ലാ ടൊമാറ്റിനായിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ വിറ്റഴിക്കുന്നത്.