കലാ ആഭാസമെന്ന പ്രസ്താവന ശുദ്ധ വിവരക്കേടാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
റാപ്പർ വേടനെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ആർഎസ്എസ് നേതാവ് എൻ. ആർ. മധുവിനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധ വിവരക്കേടാണെന്നായിരുന്നു എം.വി ഗോവിന്ദൻ്റെ പ്രസ്താവന. എൻ. ആർ മധുവിൻ്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും വേടനെതിരായ ആക്രമണത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വേടനെതിരെ വ്യാപകമായ പ്രചാരവേലയാണ് നടക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷ-ദളിത് വിരുദ്ധതയുടെ ഭാഗമാണ് സംഘപരിവാർ പുലർത്തുന്നത്. വേടനെ രാജ്യവിരുദ്ധനും ജാതി ഭീകരവാദിയുമാക്കി ഒറ്റപ്പെടുത്താൻ സംഘപരിവാർ ശ്രമിക്കുന്നുണ്ടെന്നും, ഷവർമ പരാമർശം വർഗീയ വിഷം ചീറ്റുന്നതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ALSO READ: "കത്തി ഞങ്ങളുടെ കയ്യിലില്ല, ധീരജ് വധക്കേസിൻ്റെ യഥാർഥ ചിത്രം സർക്കാർ പുറത്തുകൊണ്ട് വരണം"; രാഹുൽ മാങ്കൂട്ടത്തിൽ
വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നെന്നും ഇതിൻ്റെ പിന്നില്‍ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരുണ്ടെന്നുമായിരുന്നു എൻ.ആർ. മധുവിൻ്റെ പ്രസ്താവന. "വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങൾ നാലമ്പലങ്ങളിലേക്ക് കടന്നു വരുന്നത് തടയണം. വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ട്". ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.