മദ്രസകളിലെ മത പഠനം, പീഡനമാണെന്നത് മതധ്രുവീകരണത്തിൻ്റെ ഭാഗമായുള്ള പ്രചരണമാണെന്നായിരുന്നു സിപിഎം നേതാവിൻ്റെ വിമർശനം
മദ്രസകൾ നിർത്തലാക്കാനുള്ള ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിർദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മതധ്രുവീകരണത്തിനുള്ള നീക്കമാണ് കേന്ദ്രത്തിൻ്റേതെന്ന് എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിലൂടെ അഭിപ്രായപ്പെട്ടു. മദ്രസകളിലെ മത പഠനം, പീഡനമാണെന്നുള്ളത് ഇതിൻ്റെ ഭാഗമായുള്ള പ്രചരണമാണെന്നായിരുന്നു സിപിഎം നേതാവിൻ്റെ വിമർശനം.
കേരളത്തിൽ മദ്രസകൾക്ക് സർക്കാർ സഹായമില്ലാത്തതിനാൽ തന്നെ ഈ നിർദേശം കേരളത്തെ ബാധിക്കില്ല. എന്നാൽ ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും വിദ്യാലയങ്ങളുടെ അഭാവമുള്ളതിനാൽ തന്നെ, മദ്രസയിലൂടെയാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാൽ മദ്രസകൾ അടച്ചുപൂട്ടണമെന്ന നിർദേശം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തിനെതിരെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറും രംഗത്തെത്തിയിരുന്നു. ഈ നീക്കം അപകടകരമാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും കുട്ടികൾക്ക് അറിവ് നൽകുന്നതാണ് മദ്രസകളെന്നും മന്ത്രി അഭിപ്രായപ്പെട്ടു.എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു.
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്ത് ബാലവകാശ കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ സംസ്ഥാനങ്ങൾക്ക് കത്തയച്ചത്, രാജ്യത്ത് വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. വിഷയത്തിൽ എൻഡിഎയ്ക്കുള്ളിൽ തന്നെ എതിർപ്പുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്തിനൊപ്പമുള്ള റിപ്പോർട്ടില്‍ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവതരമായ പരാമർശങ്ങളുണ്ടായിരുന്നു. 'കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ വേഴ്‌സസ് മദ്രസകള്‍' എന്ന റിപ്പോര്‍ട്ടാണ് കത്തിന് ഒപ്പം ചേർത്തിരിക്കുന്നത്.
മദ്രസകൾ മതേതര മൂല്യങ്ങൾ പാലിക്കുന്നില്ല, ഭരണഘടനാ ലംഘനമടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ മദ്രസകളിൽ അരങ്ങേറുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ തയ്യാറാക്കിയ 71 പേജുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ചുവട് പിടിച്ചുള്ള നിർദേശങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെക്കുന്നത്.