'കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവ്'; അന്‍വറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

'കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവ്'; അന്‍വറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവായി അന്‍വർ മാറിയെന്ന് സെക്രട്ടേറിയറ്റ് വിമർശിച്ചു
Published on

പി.വി. അന്‍വർ എംഎല്‍എക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവായി അന്‍വർ മാറിയെന്ന് സെക്രട്ടേറിയറ്റ് വിമർശിച്ചു. പാർലമെൻ്ററി പാർട്ടിയിൽ സ്വതന്ത്ര അംഗം എന്ന നിലയില്‍ പാർട്ടിയെ ആകെ തിരുത്താനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അൽപത്വമാണ് അൻവർ കാണിച്ചതെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയിറക്കി.

പരസ്യ പ്രസ്താവനകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ അന്‍വർ മുന്നോട്ടുവെച്ചു.  സിപിഎമ്മില്‍ ഉള്‍പ്പാർട്ടി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്യമുണ്ട്. പാർട്ടി നേതൃത്വത്തിലുള്ള സർക്കാരില്‍ നിന്നും നീതി ലഭിക്കാന്‍ ഇടപെടുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. അന്‍വറിന്‍റെ പരാതികളില്‍ പാർട്ടിയും സർക്കാരും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു മാസം കൊണ്ട് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പരിശോധനയ്ക്ക് ശേഷം പാർട്ടി പരിശോധന വേണ്ട കാര്യങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്ന് പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് വിശദീകരിച്ചു.

Also Read: അന്‍വര്‍ ഇനി എല്‍ഡിഎഫിലില്ല; എല്ലാ ബന്ധവും സിപിഎം അവസാനിപ്പിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമെന്ന പ്രചരണമാണ് ഉയർന്നുവന്നത്. ഇപ്പോഴാകട്ടെ ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള സന്ധിയാണെന്നും ചിലർ പ്രചരിപ്പിക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തെ തകർക്കുക എന്ന മതരാഷ്ട്രവാദ കാഴ്‌ചപ്പാടുകളാണ് ഇത്തരം ആശയപ്രചരണക്കാരെ സ്വാധീനിച്ചിരിക്കുന്നതെന്നും സെക്രട്ടേറിയറ്റ് നിരീക്ഷിച്ചു. അന്‍വർ
മാധ്യമങ്ങളുമായി ചേർന്ന് നടത്തുന്ന തെറ്റായ പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ അണികള്‍ക്ക് സെക്രട്ടേറിയറ്റ് നിർദേശം നല്‍കി.

News Malayalam 24x7
newsmalayalam.com