ഇന്ന് വൈകിട്ട് 4.30ഓടെ അരവിന്ദ് കെജ്‌രിവാൾ ലഫ്. ഗവർണർ വി.കെ. സക്സേനയെ രാജി നൽകുമെന്നാണ് സൂചന
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ലഫ്റ്റനൻ്റ് ഗവർണറെ കണ്ട് രാജി നൽകും. മദ്യനയക്കേസിൽ ജാമ്യം നേടി തിഹാർ ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനം. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ആം ആദ്‌മി പാർട്ടി എംഎൽഎമാരുടെ യോഗം ചൊവ്വാഴ്ച രാവിലെ നടക്കും. മന്ത്രി അതിഷി മർലേന അടക്കമുള്ളവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്.
ഹനുമാൻ ഭക്തനായ കെജ്‌രിവാൾ രാജി നൽകാൻ ചൊവ്വാഴ്ച ദിവസമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് 4.30ഓടെ അരവിന്ദ് കെജ്‌രിവാൾ ലഫ്. ഗവർണർ വി.കെ. സക്സേനയെ രാജി നൽകുമെന്നാണ് സൂചന. രാഷട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ഞായറാഴ്ചയാണ് അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്.
ആം ആദ്മിയുടെ ആശയങ്ങളെ മുറുകെപ്പിടിക്കുന്ന അനുയോജ്യനായ ഒരു ഇടക്കാല മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ഇനി പാർട്ടിക്ക് മുന്നിലുള്ളത്. പകരക്കാരനെ കണ്ടെത്താൻ കെജ്‌രിവാളിൻ്റെ വസതിയിൽ രാവിലെ പതിനൊന്നരയോടെ എഎപി എംഎൽഎമാർ യോഗം ചേരും. പാർട്ടി നേതാക്കളായ മനീഷ് സിസോദിയയും രാഘവ് ഛദ്ദയും കഴിഞ്ഞ ദിവസം കെജ്‍രിവാളിനെ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ പുതിയ മുഖ്യമന്ത്രിയാരെന്നത് അടക്കം ചർച്ചയായി.
മന്ത്രിമാരായ അതിഷി, ഗോപാൽ റായി, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. കെജ്‌രിവാൾ ജയിലിലായപ്പോൾ സർക്കാരിലെ പ്രധാന ചുമതലകൾ വഹിച്ചത് അതിഷിയാണ്. സുനിത കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കെജ്‌രിവാളിൻ്റെ രാജിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ എന്തു നിലപാട് സ്വീകരിക്കും എന്നത് വ്യക്തമല്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മാത്രമേ താനും മനീഷ് സിസോദിയയും വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും വരികയുള്ളൂവെന്നാണ് കെജ്‌രിവാളിൻ്റെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്ക് 70, ബിജെപിക്ക് 62 സീറ്റുകൾ വീതമാണ് ലഭിച്ചത്. ഇക്കുറി ബിജെപി ഭരണം പിടിക്കുന്നതിന് തടയിടാനാണ് കെജ്‌രിവാൾ തിരക്കിട്ട് രാജി പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ നിരപരാധിയായിട്ടും ജയിലിൽ കിടക്കേണ്ടി വന്നുവെന്ന സഹതാപ തരംഗം തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് എഎപിയുടെ കണക്കുകൂട്ടൽ. കോടതിയിൽ നിന്ന് ലഭിച്ച നീതി, ജനങ്ങളിൽ നിന്ന് വേണമെന്നും കെജ്‌രിവാൾ ആവശ്യപ്പെടുന്നു. ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കുന്നത് തടയാനാണ് കെജ്‌രിവാളിന്റെ പുതിയ നീക്കമെന്ന വാദവും ശക്തമാണ്.