ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടെന്നാണ് കരാറിനെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തില്‍ അമേരിക്കയും സൗദിയും തമ്മിലുള്ള ആയുധക്കരാറില്‍ ധാരണയായി. സിറിയക്കു മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപിന്റെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനാണ് തിങ്കളാഴ്ച തുടക്കമായത്. റിയാദിലെത്തിയ ട്രംപിന് ഊഷ്മള സ്വീകരണമാണ് സൗദി ഭരണകൂടം നല്‍കിയത്. സൗദി അറേബ്യയേക്കാള്‍ വലിയ സഖ്യകക്ഷി അമേരിക്കക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇത് രാജ്യം മുന്നോട്ട് സഞ്ചരിക്കേണ്ട സമയമാണിതെന്നും ട്രംപ് പറഞ്ഞുവെക്കുന്നു.
സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ അമേരിക്കയും സൗദിയും 142 ബില്യണ്‍ ഡോളറിന്റെ (14,200 കോടി ഡോളര്‍) ആയുധ ഇടപാടില്‍ ഒപ്പുവെച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടെന്നാണ് കരാറിനെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. കൂടാതെ ഒരു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ക്കും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായാണ് വിവരം. സൗദി അറേബ്യ യുഎസ്സില്‍ 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
മിഡില്‍ ഈസ്റ്റിന്റെ എണ്ണ എക്കോണമിയോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ടെക് ഭീമന്മാരായ ഇലോണ്‍ മസ്‌ക്, ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍, ബ്ലാക്ക് റോക്ക് സിഇഒ ലാരി ഫിങ്ക് എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ് എന്നിവരും സൗദിയിലുണ്ട്.
അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രധാന അന്താരാഷ്ട്ര യാത്രയാണ് മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദിക്ക് ശേഷം ട്രംപ് ബുധനാഴ്ച ഖത്തറിലേക്ക് തിരിക്കും. ഇതിനു ശേഷം യുഎഇയിലും ട്രംപ് സന്ദര്‍നം നടത്തും. ആദ്യം പ്രസിഡന്റായിരുന്ന സമയത്തും ട്രംപിന്റെ ആദ്യ അന്താരാഷ്ട്ര യാത്ര സൗദിയിലേക്കായിരുന്നു.
ഇസ്രയേലിനെ അംഗീകരിക്കുന്ന എബ്രഹാം ഉടമ്പടിയില്‍ സൗദിയും ചേരണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ യുദ്ധത്തിന് അറുതി വരാതെ, പലസ്തീന് സ്റ്റേറ്റ് പദവി നല്‍കാതെ തീരുമാനമുണ്ടാകില്ലെന്ന് സൗദിയും വ്യക്തമാക്കി.
സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് ട്രംപിൻ്റെ പ്രഖ്യാപനത്തിനു പിന്നാലെ സൗദി കിരീടാവകാശി ഉള്‍പ്പെടെയുള്ള സദസ് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചു. സിറിയയിലെ പുതിയ സര്‍ക്കാര്‍ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ്, സിറിയക്കെതിരായ അമേരിക്കന്‍ ഉപരോധം പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഉപരോധം നീക്കാനുള്ള അമേരിക്കന്‍ നീക്കത്തെ സ്വാഗതം ചെയ്ത് സിറിയയും രംഗത്തെത്തി.