
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്‌സിനെ പുറത്താക്കി പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. മൈക്ക് വാൾട്‌സിൻ്റെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിൻ്റെ താത്കാലിക ചുമതല നൽകിയതായും ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. വാൾട്‌സിനെ അമേരിക്കയുടെ യുഎൻ അംബാസഡറായി നാമനിർദ്ദേശം ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ട്രംപിന്റെ രണ്ടാം ടേമിൽ വൈറ്റ് ഹൗസ് വിടുന്ന ഭരണകൂടത്തിലെ ആദ്യത്തെ മുതിർന്ന അംഗമാണ് മൈക്ക് വാൾട്‌സ്.
വൈറ്റ് ഹൗസില്‍ നിന്ന് നിർണായക യുദ്ധപദ്ധതികള്‍ ചോർന്ന സംഭവത്തിൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ട്രംപ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്ത സിഗ്‍നല്‍ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമ പ്രവർത്തകനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയതിലാണ് ഉത്തരവാദി താനെന്ന് മൈക്ക് വാൾട്സ് വെളിപ്പെടുത്തിയത്. യെമനിലെ സൈനിക നടപടി സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഗ്രൂപ്പിലേക്കാണ് മാധ്യമ പ്രവർത്തകനെ ഉൾപ്പടുത്തിയത്.
മെസേജിങ്ങ് ആപ്പായ സിഗ്നലിൽ വൈസ് പ്രസിഡൻ്റ് ജെ. ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയെന്ന് 'ദി അറ്റ്ലാന്‍റിക്' എഡിറ്റർ ജെഫ്രി ഗോള്‍ഡ്ബർഗ് വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. അശ്രദ്ധമായി ഉള്‍പ്പെടുത്തിയത് ശ്രദ്ധിക്കാതെ യെമനിലെ ഹൂതികള്‍ക്കെതിരായ ആക്രമണ സമയം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഈ ഗ്രൂപ്പിലൂടെ ഉദ്യോഗസ്ഥർ പങ്കുവെച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.