
ഇന്ത്യ- പാകിസ്ഥാൻ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിർദേശവുമായി കേന്ദ്രം. ഇന്ത്യയിൽ പ്രവർത്തിച്ച് വരുന്ന ഒടിടി പ്ലാറ്റ്ഫോമുകളോട് പാകിസ്ഥാനി ഉള്ളടക്കം തടയാനാണ് ഐടി മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള വെബ് സീരീസുകൾ, സിനിമകൾ, പാട്ടുകൾ, പോഡ്കാസ്റ്റുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നതിനാണ് കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ദേശീയ സുരക്ഷ മാനിച്ചുകൊണ്ട്, ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഒടിടി, മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും പാകിസ്ഥാനിൽ നിന്നുള്ള വെബ് സീരീസ്, സിനിമകൾ, പാട്ടുകൾ, പോഡ്‌കാസ്റ്റുകൾ, മറ്റ് സ്‌ട്രീമിംഗ് മീഡിയ ഉള്ളടക്കം എന്നിവ ഉടനടി നിർത്തണമെന്ന് കേന്ദ്രം നിർദേശം നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ബാധകമാണെന്നും കേന്ദ്രനിർദേശത്തിൽ പറയുന്നുണ്ട്.
അതേസമയം, ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് നടന്ന പാകിസ്ഥാൻ്റെ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ 15 ഓളം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരുന്നു പാക് നീക്കം. മെയ് ഏഴിന് രാത്രിയായിരുന്നു ആക്രമണ ശ്രമം. മറുപടിയായി, ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാക് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയത്. എസ്-400 സുദർശൻചക്ര വ്യോമ മിസൈൽ വേധ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇന്ത്യ പാക് നീക്കത്തെ ഫലപ്രദമായി തടുത്തത്.
മറുപടിയായി ഇന്ന് രാവിലെ ഹാർപി ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. എക്സിലൂടെയാണ് ഇക്കാര്യം ഇന്ത്യൻ സൈന്യം വ്യക്തമാക്കിയത്. 12 ഇന്ത്യൻ ഡ്രോണുകൾ പാക് വ്യോമ മേഖലയിൽ ആക്രമണം നടത്തിയെന്ന് പാകിസ്ഥാനും സ്ഥിരീകരിച്ചു. സിയാൽകോട്ട്, കറാച്ചി, ലാഹോർ വിമാനത്താവളങ്ങൾ ഇന്ന് രാവിലെ അടച്ചിരുന്നു. കേന്ദ്രീകൃതവും അളന്നുകുറിച്ചുള്ളതും സംഘർഷം ഉയർത്താത്ത വിധവും ആക്രമണം തുടരുമെന്നാണ് ഇന്ത്യൻ നിലപാട്.