
പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ഇടതുപക്ഷം കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണവിധേയൻ എത്ര ഉന്നതനാണെങ്കിലും നടപടി സ്വീകരിക്കുമെന്നും സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.
ഇത് കോൺഗ്രസ്സല്ല, ഇടതുപക്ഷമാണെന്നായിരുന്നു വീണാ ജോർജ് പറഞ്ഞത്. അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസ് വലിയ രീതിയിൽ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. എന്നാൽ എഐസിസി അംഗം സിമി റോസ് ബെല്ലിനെ പാർട്ടിയിൽ നിന്നൊഴിവാക്കിയ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ്റെ സ്ത്രീപക്ഷ നിലപാട് എന്താണെന്നും ആരോഗ്യ മന്ത്രി ചോദിച്ചു. പരാതി പറഞ്ഞ സ്ത്രീയെ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന നിലപാടല്ലേ അവർ സ്വീകരിച്ചതെന്നും വീണാ ജോർജ് ചോദിച്ചു.
അതേസമയം പി.വി. അൻവറിൻ്റെ ആരോപണങ്ങൾ പാർട്ടി ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. പാർട്ടിയും സർക്കാരും ആവശ്യമായ നടപടികൾ എടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
എഡിജിപിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഉയർന്നു വരുന്ന ആരോപണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കട്ടേയെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. കോട്ടയത്തെ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിയില്‍ എഡിജിപിയെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
ഒരാൾ ചെയ്യുന്ന തെറ്റ് പൊലീസിനെ മൊത്തത്തിൽ ബാധിക്കുമെന്നും അത്തരക്കാരെ പൊലീസ് സേനയിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിൻ്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കണം. കഴിഞ്ഞ 8 വർഷത്തിനിടെ ഇത്തരത്തിൽ പുറത്താക്കിയത് 108 ഉദ്യോഗസ്ഥരെയാണ്. ഇനിയും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പി.വി. അൻവർ എംഎൽഎ എഡിജിപിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എടവണ്ണ കൊലക്കേസ് അട്ടിമറിച്ചത് എഡിജിപിയാണെന്നാണ് അൻവറിൻ്റെ പുതിയ ആരോപണം. എടവണ്ണ കൊലക്കേസിലെ പ്രതി ഷാൻ യഥാർഥ്യത്തിൽ നിരപരാധിയാണ്. സ്വർണക്കടത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഷാൻ്റെ പക്കലുണ്ടായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഷാൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാൻ കൊല്ലപ്പെടുന്നതെന്നും അൻവർ പറഞ്ഞു.
സ്വർണം കടത്തുന്നവരുടെ വിവരങ്ങൾ എസ്‍പി സുജിത് ദാസിന് ഗൾഫിൽ നിന്നും ലഭിക്കും. അജിത് കുമാറുമായി ബന്ധമില്ലാത്തവർ സ്വർണം കടത്തിയാൽ സുജിത് ദാസ് ഐപിഎസ് പിടികൂടും. ഡാൻസാഫ് സംഘം എല്ലാ കാര്യത്തിലും ഇടപെട്ടിരുന്നു. സോളാർ കേസിൽ സരിതയുമായി അജിത്കുമാറിന് അടുത്ത ബന്ധമുണ്ടെന്നും ഇന്ന് ചേർന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.