കാട്ടാന ആക്രമണത്തിൽ പോയ വർഷം ഏറ്റവും കൂടുതൽ മരണം നടന്ന ജില്ല കൂടിയാണ് ഇടുക്കി
ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയാകെ ഇതുവരെയില്ലാത്ത തരത്തിലുള്ള കാട്ടാന ഭീതിയിലാണ്. ജനവാസമേഖലയിലേക്ക് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവായിരിക്കുന്നു. കാട്ടാന ആക്രമണത്തിൽ പോയ വർഷം ഏറ്റവും കൂടുതൽ മരണം നടന്ന ജില്ല കൂടിയാണ് ഇടുക്കി. ഒരു വർഷം മാത്രം ഏഴുപേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് ജീവിതം നയിക്കുന്നവരുമുണ്ട് ഇടുക്കിയിൽ.
ഭീതിപ്പെടുത്തുന്ന കണക്കാണ് കാട്ടാനക്കലിയിൽ ഇടുക്കി ജില്ലയിലുണ്ടായിട്ടുള്ളത്. 2023 ജനുവരി മുതൽ ഡിസംബർ വരെ ഏഴുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നാർ വൈൽഡ് ലൈഫ് കണക്ക് പ്രകാരം 2003 മുതൽ 2023 വരെ 49 പേരെ കാട്ടാന കൊന്നു. വേദനപ്പിക്കുന്ന കാഴ്ചയായി ചില ജീവിതങ്ങളെയും നമുക്ക് ഇടുക്കിയിൽ കാണാം.
ചിന്നക്കനാൽ മേഖലയിലെ കാട്ടാന ആക്രമണത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് തോമസും കുടുംബവും. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തോമസിന് കൂലിപ്പണിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. 2010 ലാണ് ലോട്ടറി വിൽപ്പനയ്ക്ക് ശേഷം വൈകിട്ട് വീട്ടിലേക്ക് മടങ്ങിയ തോമസിനെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈയ്ക്ക് അടിച്ചതോടെ അസ്ഥി ഒടിഞ്ഞു. ഓടാൻ കഴിയാതെ വീണുപോയ തോമസിന്റെ കഴുത്തിന് താഴെ കൊമ്പുകുത്തിയിറക്കി.
ALSO READ: വീണ്ടും കാട്ടാനക്കലി; മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
മൂന്നാർ മേഖലയിലെ ചിന്നക്കനാലിന് പുറമേ സൂര്യനെല്ലി, ബി എൽ റാം, സിങ്കുകണ്ടം, കോഴിപ്പന്നക്കുടി, 301 കോളനി തുടങ്ങിയ ആദിവാസികൾ ഉൾപ്പെടെ താമസിക്കുന്ന ജനവാസ മേഖലകളിലാണ് കാട്ടാന ഭീതിയിലുള്ളത്. ഈ പ്രദേശങ്ങൾ കൂടാതെ ഹൈറേഞ്ചിന്റെ മറ്റു മേഖലകളായ മറയൂർ, കട്ടപ്പനയിലെ കാഞ്ചിയാർ കുമളിയിലെ വള്ളക്കടവ്, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിലും മനുഷ്യന്റെ സ്വസ്ഥത ഇല്ലാതാക്കുകയാണ് കാട്ടാനകൾ.
വനംവകുപ്പിൻ്റെ ആർആർടി ടീമിന് വേണ്ട സാഹചര്യങ്ങളൊരുക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപമാണ് സിങ്കുകണ്ടം സ്വദേശി സുനിൽ ഉന്നയിക്കുന്നത്. പ്രകോപിച്ച് നിൽക്കുന്ന ആനയെ തുരത്താനുള്ള സംവിധാനങ്ങൾ ആർആർടി ടീമിന് ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും സുനിൽ പറയുന്നു. ഫെൻസിങ് സ്ഥാപിക്കുന്നതിൽ അനാസ്ഥ കാട്ടി വനം വകുപ്പും വഴിവിളക്കുകൾ സ്ഥാപിക്കാതെ പഞ്ചായത്തുകളും കുറ്റകരമായ അനാസ്ഥയാണ് പലയിടങ്ങളിലും തുടരുന്നത്. വനം വകുപ്പും ജനപ്രതിനിധികളും ഉണർന്നുപ്രവർത്തിച്ച് പ്രായോഗിക നടപടികൾ നടപ്പാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
കലോചിതമായി നിയമം മാറണമെന്ന ആവശ്യമാണ് അഖിലേന്ത്യ കിസാൻ സഭയിലെ മാത്യു വർഗീസ് ഉയർത്തുന്ന ആവശ്യം. 2015ലെ വന്യജീവി സംരക്ഷണനിയമം കൂടുതൽ ശക്തമാക്കിയതോടെ രാജ്യത്ത് വന്യജീവികളുടെ എണ്ണം പെരുകി, എണ്ണം പെരുകിയ വന്യജീവികളെ നശിപ്പിക്കാനുള്ള നിയമം 170ലധികം രാജ്യങ്ങളിലുണ്ട്.
ജീവന് ഭീഷണി കൂടാതെ വ്യാപക കൃഷിനാശത്താൽ കർഷകൻ വലയുകയാണ്. കൃഷിവകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കർഷകർക്ക് മാത്രം അരക്കോടി രൂപയുടെ നഷ്ടം കാട്ടാനക്കൂട്ടം വരുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത കർഷകരുടെ നാശം ഇതിലും എത്രയോ മടങ്ങാണ്. സത്വര നടപടി മാത്രമാണ് പോംവഴി. അല്ലെങ്കിൽ മേല്പറഞ്ഞ മരണ കണക്കുകൾ ഭീതിജനകമാംവിധം വർധിക്കും.