ദേശീയ ലക്ഷ്യങ്ങളുമായി യോജിച്ച് വിവേകപൂർണമായ രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് വ്യോമസേന എക്സിൽ കുറിച്ചു
ഓപ്പറേഷന്‍ സിന്ദൂർ വിജയകരമെന്ന് ഇന്ത്യൻ വ്യോമസേന. കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും നൽകിയ ചുമതലകൾ വിജയകരമായി പൂർത്തിയാക്കിയതായി വ്യോമസേന അറിയിച്ചു. ദൗത്യങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ ഒരു പ്രസ്താവന യഥാസമയം നൽകുമെന്നും സേന വ്യക്തമാക്കി.
Also Read: "യുദ്ധം തിരഞ്ഞെടുക്കാതെ, പ്രതികാരത്തിനുള്ള തീവ്രദേശീയ ആഹ്വാനങ്ങൾ തള്ളിയ മോദി"; പ്രശംസിച്ച് ചിദംബരം
ദേശീയ ലക്ഷ്യങ്ങളുമായി യോജിച്ച് വിവേകപൂർണമായ രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് വ്യോമസേന എക്സിൽ കുറിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഊഹാപോഹങ്ങൾ നിന്നും വിട്ടുനിൽക്കണമെന്നും ഐഎഎഫ് എല്ലാവരോടും അഭ്യർത്ഥിച്ചു.
ഇന്നലെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിലെത്തിയത്. മെയ് 10ന് അഞ്ച് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു. സൗദി അറേബ്യയും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപനം. എന്നാൽ വെടിനിർത്തൽ മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നല്ല തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷവും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ഷെല്ലിങ്ങും ഡ്രോൺ ആക്രമണങ്ങളും തുടർന്നു. രാത്രി വൈകിയാണ് മേഖല ശാന്തമായത്.
Also Read: പഹൽഗാം ആക്രമണം മുതൽ വെടിനിർത്തൽ വരെ; രണ്ടാഴ്ചയിലേറെ നീണ്ട സംഘർഷങ്ങളുടെ നാൾവഴി
2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ഭീകരർ കൊലപ്പെടുത്തിയതോടെയാണ് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ആരംഭിച്ചത്. ഭീകരാക്രമണത്തിനു പിന്നാലെയാണ് അതിർത്തിയിൽ പാക് പ്രകോപനം ആരംഭിച്ചത്. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയത് അടക്കുമുള്ള നയന്ത്ര നടപടികളിലൂടെയാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. ഭീകരാക്രമണത്തിനു 15 ദിവസങ്ങൾക്ക് ശേഷം ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന് തുടക്കും കുറിച്ചു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലേയും ആറു സ്ഥലങ്ങളിലൂള്ള ഒൻപതു ഭീകരകേന്ദ്രങ്ങൾ ഓപ്പറേഷനിൽ ഇന്ത്യ തകർത്തു. ഇതിനു പിന്നാലെയാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ജനവാസ മേഖലയിലടക്കം ആക്രമണങ്ങൾ നടത്തിയത്. കൃത്യതയോടെയും സാധാരണക്കാരെ ബാധിക്കാത്ത വിധവും ഇന്ത്യ ശക്തമായ തിരിച്ചടിയും നൽകി. സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നത്.