
ഗാസ നഗരത്തിലെ സെയ്‌തൂൺ മേഖലയിൽ ഇന്ന് പുലർച്ചെയോടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ ഗാസയിൽ യുദ്ധം തുടരുന്ന മേഖലയിലുടനീളം നടന്ന ആക്രമണങ്ങളിൽ 50ഓളം പേർ കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന വിവരം.
ഗാസയിൽ ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പരിപാടി മുന്നറിയിപ്പ് നൽകി. മൂന്നാഴ്ചയിലേറെയായി ഗാസയിലേക്ക് ഒരു സഹായവും എത്തിയിട്ടില്ലെന്ന് പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഏജൻസി (UNRWA)അറിയിച്ചു. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയ്‌ക്കെതിരായ ഇസ്രയേൽ യുദ്ധത്തിൽ കുറഞ്ഞത് 50,208 പലസ്തീനികൾ മരിച്ചതായും 113,910 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഗാസയിലെ ഗവൺമെൻ്റ് മീഡിയ ഓഫീസ് മരണസംഖ്യ 61,700 ആണെന്ന് റിപ്പോർട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് പലസ്തീനികൾ മരിച്ചതായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ തെക്കൻ ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾ കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
മാർച്ച് 18നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാംഭിച്ചത്. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗമുള്ള ആക്രമണം കൂടിയായപ്പോൾ ആക്രമണത്തിൻ്റെ ശക്തി വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പുനരാരംഭിച്ചതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും പ്രതികരിച്ചത്. ഇസ്രയേൽ ആക്രമണം നടത്തുന്നതിന് മുമ്പ് യുഎസ് പ്രസിഡൻ്റ് ട്രംപ് ഭരണകൂടവുമായി കൂടിയാലോചിച്ചിരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.