
ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ആകെയുള്ള 90 നിയോജക മണ്ഡലങ്ങളിൽ 40 മണ്ഡലങ്ങളിലെ ജനങ്ങളാണ് അവസാന ഘട്ടത്തിൽ വിധിയെഴുതുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 24 എണ്ണം ജമ്മുവിലും ബാക്കിയുള്ളവ കാശ്മീരിന് കീഴിലുമാണ്.
ഈ ഘട്ടത്തിൽ പരമാവധി പോളിങ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയാണ് പാർട്ടികൾ. ആദ്യഘട്ടത്തിലെ പോളിങ് ശതമാനം 2014ൽ രേഖപ്പെടുത്തിയതിനേക്കാൾ കുറവായിരുന്നു. രണ്ടാം ഘട്ടത്തിലും പോളിംഗ് ശതമാനത്തിൽ കുറവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലെ പോളിങ് 61.13 ശതമാനമാണ്. 2014-ലെ റെക്കോർഡ് അത് 66 ശതമാനമായിരുന്നു. തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ 56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2014 ലെ പോളിംഗ് 57.31 ശതമാനമായിരുന്നു.
പത്തുകൊല്ലത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഉയർന്നു വരുന്ന പ്രധാന ആവശ്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയെന്നാതാണ്. സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് ബി.ജെ.പിയും, തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്ന കോൺഗ്രസും നാഷണൽ കോൺഫറൻസും വാഗ്‌ദാനം ചെയ്തിട്ടുണ്ട്.
2014 ലെ തിരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് പിഡിപിയുമായി ബിജെപി സഖ്യമുണ്ടാക്കി. എന്നാൽ ആശയപരമായി പൊരുത്തക്കേട് കാരണം ഈ സഖ്യം അധികകാലം നീണ്ടുനിന്നില്ല. പിന്നീട് 2018 ഓടെ ജമ്മു കശ്മീർ രാഷ്ട്രപതി ഭരണത്തിന് കീഴിലായി. ബിജെപിയും മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യവും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ഇത്തവണ ജമ്മു കശ്മീരിൽ സാക്ഷ്യം വഹിക്കുന്നത്. ഒക്ടോബർ എട്ടിന് വോട്ടെണ്ണൽ നടക്കും.