കൊടുമുടി കയറി ആവേശം; പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

സ്റ്റേഡിയം ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ചാണ് മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശ സമാപനം
കൊടുമുടി കയറി ആവേശം; പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം
Published on



പലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചരണങ്ങൾക്ക് സമാപ്തി കുറിച്ച് ഇന്ന് കലാശക്കൊട്ട്. ഒരു മാസം നീണ്ട പരസ്യ പ്രചരണങ്ങൾക്കാണ് ഇന്ന് പരിസമാപ്തിയാകുന്നത്. സ്റ്റേഡിയം ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ചാണ് മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശ സമാപനം. ഒരു മാസത്തിലേറെ നീണ്ട പരസ്യപ്രചരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഇന്ന് സമാപനമാകും. അതേസമയം സ്ഥാനാർഥി പ്രഖ്യാപനം മുതൽ ആരംഭിച്ച വിവാദങ്ങൾ അവസാന മണിക്കൂറിലും മുന്നണികൾ ഉന്നയിക്കും.

ഫൈനൽ ലാപ്പിൽ വോട്ടുറപ്പിക്കലിൻ്റെ ഭാഗമായി കഴിഞ്ഞദിവസം മൂന്ന് മുന്നണികളും റോഡ് ഷോ നടത്തിയിരുന്നു. ഇന്ന് രാവിലെയും ബൂത്ത് സമ്പർക്കവും തുറന്ന വാഹനത്തിലെ പ്രചരണവുമായി സ്ഥാനാർഥികൾ തിരക്കിലാണ്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിൻ്റെ റോഡ് ഷോ രണ്ടു മണിക്ക് ഒലവക്കോട് നിന്നും ആരംഭിക്കും. പേഴുംകര, മേഴ്സി കോളേജ്, തിരുനെല്ലായി, കെഎസ്ആർടിസി, ഐഎംഎ, നിരഞ്ജൻ റോഡ് എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് സ്റ്റേഡിയം റോഡിൽ സമാപിക്കും.

എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ റോഡ് ഷോ 4 മണിക്ക് ഇൻഡോർ സ്റ്റേഡിയപരിസരത്തു നിന്നും ആരംഭിച്ച് നഗരം ചുറ്റി ബസ് സ്റ്റാൻ്റിൽ സമാപിക്കും. സി. കൃഷ്ണകുമാറിൻ്റെ പ്രചരണ പരിപാടി 2 മണിക്ക് മേലാമുറി മാർക്കറ്റിൽ നിന്നും ആരംഭിച്ച് ബിജെപി ശക്തികേന്ദ്രങ്ങളിലൂടെ കടന്നു പോയി ബസ്റ്റാൻ്റിന് സമീപത്തെ കൽമണ്ഡപം റോഡിൽ സമാപിക്കും. മുതിർന്ന നേതാക്കളെ എത്തിച്ച് കൊട്ടിക്കലാശം ശക്തിപ്രകടനമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com