ഫ്രീകിക്ക് ഗോളും അസിസ്റ്റുമായി മെസ്സി കളം നിറഞ്ഞതോടെയാണ് എതിരാളികളായ ഫിലാഡെൽഫിയ പ്രതിരോധത്തിലേക്ക് വലിഞ്ഞത്.
അർജൻ്റീനൻ നായകൻ ലയണൽ മെസ്സിയുടെ അവസരോചിതമായ ഇടപെടലിൽ കളിയുടെ അവസാന നിമിഷം തോൽവിയിൽ നിന്നും കരകേറി ഇൻ്റർ മയാമി. ഫ്രീകിക്ക് ഗോളും അസിസ്റ്റുമായി മെസ്സി കളം നിറഞ്ഞതോടെയാണ് എതിരാളികളായ ഫിലാഡെൽഫിയ പ്രതിരോധത്തിലേക്ക് വലിഞ്ഞത്.
ശനിയാഴ്ച രാത്രി ഫിലാഡൽഫിയയുമായി നടന്ന നടന്ന മേജർ ലീഗ് സോക്കർ പോരാട്ടത്തിൽ 86ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിലായിരുന്നു മെസ്സിപ്പട. എന്നാൽ 87ാം മിനിറ്റിൽ തകർപ്പനൊരു ഫ്രീകിക്ക് ഗോളിലൂടെ സാക്ഷാൽ മെസ്സി എതിരാളികളുടെ വിജയസ്വപ്നങ്ങൾക്ക് വെല്ലുവിളി ഉയർത്തി.
എംഎൽഎസ് സീസണിൽ ലയണൽ മെസ്സി നേടുന്ന ആറാമത്തെ ഗോളായിരുന്നു ഇത്. 3-2ന് ഒപ്പമെത്തിയതോടെ ഇൻ്റർ മയാമി താരങ്ങൾ വർധിതവീര്യത്തോടെ എതിരാളികളുടെ ഗോൾമുഖത്ത് നിരന്തരം സമ്മർദ്ദമുയർത്തി.
ഇതിൻ്റെ ഫലമായി 95ാം മിനിറ്റിൽ ഇൻ്റർ മയാമി ആരാധകർ കാത്തിരുന്ന സമനില ഗോളും പിറന്നു. ഈ ഗോളിനും വഴിവെച്ചത് ലയണൽ മെസ്സി തന്നെയായിരുന്നു. മെസ്സിയുടെ അസിസ്റ്റ് സ്വീകരിച്ച് ടെലാസ്കോ സെഗോവിയ തൊടുത്ത ഷോട്ടാണ് നിന്നാണ് നിർണായക ഗോൾ പിറന്നത്. ഇതോടെ മത്സരത്തിൽ പിന്നിൽ നിന്നും മുന്നേറിയെത്തിയ ഇൻ്റർ മയാമി 3-3ന് സമനില പിടിച്ചു.
ALSO READ: "ഗ്രാസി, അൻ്റോണിയോ കോണ്ടെ"; മറഡോണയുടെ പിൻഗാമികൾക്ക് വീണ്ടും കിരീടം സമ്മാനിച്ചതിന്!
നേരത്തെ ക്വിൻ സള്ളിവനിലൂടെയാണ് ഫിലാഡെൽഫിയ ഏഴാം മിനിറ്റിൽ തന്നെ ലീഡെടുത്തത്. പിന്നീട് ഇരട്ട ഗോളുകളുമായി തായ് ബരീബോ ഫിലാഡെൽഫിയയുടെ ജയപ്രതീക്ഷകൾ ഉയർത്തി. എന്നാൽ അവസാന മിനിറ്റുകളിൽ ഉയർത്തെണീറ്റ മെസ്സിയുടെ മാജിക്കിൽ അപ്രതീക്ഷിത തിരിച്ചുവരവാണ് മയാമി നടത്തിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ മെസ്സിയുടെ ഗോൾനേട്ടം 861 ആയും ഉയർന്നു.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഫ്രീകിക്ക് ഗോളുകൾ നേടിയവരുടെ പട്ടികയിൽ മൂന്നാമതെത്താനും മെസ്സിക്കായി. 66 ഫ്രീകിക്ക് ഗോളുകൾക്ക് ഉടമയായ ബ്രസീലിൻ്റെ മുൻ താരം റൊണാൾഡീഞ്ഞോയെ പിന്നിലാക്കിയാണ് മെസ്സിയുടെ കുതിപ്പ്. മെസ്സിക്ക് മുന്നിൽ ഇനി രണ്ട് ബ്രസീലുകാരാണുള്ളത്. ജുനീഞ്ഞോ (77), പെലെ (70) എന്നിവരാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. തുടർച്ചയായി 18 സീസണുകളിൽ ഫ്രീകിക്ക് ഗോളുകൾ എന്ന റെക്കോർഡും മെസ്സിയുടെ പേരിലുണ്ട്.
ALSO READ: ശേഷിക്കുന്നത് കരുത്തരായ നാല് ടീമുകൾ; യുവേഫ നേഷൻസ് ലീഗ് കിരീടം ആർക്ക്?