അഞ്ച് വർഷം കഠിന പ്രയത്നം നടത്തി തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന പദ്ധതിയുടെ നയരേഖകളാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അപ്രത്യക്ഷമായത്
കേന്ദ്ര സർക്കാരിൻ്റെ വിഷൻ - 2047 പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ല. 15 ലക്ഷം പേരിൽ നിന്നും അഭിപ്രായം രേഖപ്പെടുത്തി തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന നയരേഖകളാണ് കാണാനില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്. പദ്ധതി സംബന്ധിച്ച രേഖകളൊന്നും ഓഫീസിൽ ലഭ്യമല്ലെന്നാണ് വിവരാവകാശ അപേക്ഷക്ക് പിഎംഒ നൽകിയ മറുപടി.
2047ൽ ഇന്ത്യയെ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച പദ്ധതിയാണ് വിഷൻ 2047. എന്നാൽ ഇതിനായി 15 ലക്ഷം പേരിൽ നിന്നും അഭിപ്രായം രേഖപ്പെടുത്തിയെന്ന കേന്ദ്ര സർക്കാരിന്‍റെ അവകാശവാദമാണ് ഇപ്പോൾ പൊളിഞ്ഞു വീഴുന്നത്.
Also Read: 'ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നത്'; വിജയ് കോപ്പിയടിച്ചെന്ന് ഡിഎംകെ
അഞ്ച് വർഷം കഠിന പ്രയത്നം നടത്തി തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന പദ്ധതിയുടെ നയരേഖകളാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അപ്രത്യക്ഷമായത്. 15 ലക്ഷം പേരിൽ നിന്നുള്ള അഭിപ്രായം, സർവകലാശാല വിദഗ്ധർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നിർദേശം, എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങൾ തുടങ്ങി വിഷൻ- 2047ൻ്റെ യാതൊരു രേഖയും പ്രധാനമന്ത്രിയുടെ ഓഫീസിൽ ലഭ്യമല്ലെന്നാണ് മാധ്യമ പ്രവർത്തകൻ കുനാൽ പുരോഹിത് നൽകിയ വിവരാവകാശത്തിനു ലഭിച്ച മറുപടി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി, വിഷൻ 2047 പ്രഖ്യാപിക്കുന്നത്. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പറയപ്പെടുന്ന യാതൊരു രേഖയും പ്രധാനമന്ത്രിയുടെ ഓഫീസിലില്ലെന്ന വിവരം വിഷൻ 2047നെ തന്നെ സംശയ നിഴലിലാക്കുകയാണ്.