കൊടകര കുഴല്‍പ്പണ കേസ്: അന്വേഷണത്തിനായി പുതിയ സംഘം; ഉത്തരവിറക്കി ഡിജിപി

ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്
കൊടകര കുഴല്‍പ്പണ കേസ്: അന്വേഷണത്തിനായി പുതിയ സംഘം; ഉത്തരവിറക്കി ഡിജിപി
Published on


കൊടകര കുഴല്‍പ്പണ കേസ് അന്വേഷണത്തിനായി പുതിയ സംഘം. കൊച്ചി ഡിസിപി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിനാണ് മേൽനോട്ടച്ചുമതല.

ബിജെപി ഓഫീസിലേക്ക് കള്ളപ്പണം എത്തിച്ചുവെന്ന ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂർ സതീശിൻ്റെ ആരോപണത്തെ തുടർന്നാണ് സംഭവം വീണ്ടും ചർച്ചയാവുന്നത്. ചാക്കുകെട്ടിലാക്കിയാണ് തൃശൂര്‍ ജില്ലാ ഓഫീസിലേക്ക് പണം എത്തിച്ചത്. ധര്‍മ്മരാജന്‍ എന്നയാളാണ് ജില്ലാ ഓഫീസിലേക്ക് പണം കൊണ്ടുവന്നത്. ജില്ലാ ട്രഷറര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കുഴല്‍പ്പണം കൊണ്ടുവന്നവര്‍ക്ക് താൻ റൂം ബുക്ക് ചെയ്തത്. പണം എത്തിക്കുന്ന സമയത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉണ്ടായിരുന്നുവെന്നും സതീശന്‍ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ ഉത്തരവാദിത്തമില്ല. പാര്‍ട്ടിയിലെ ആളുകളുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. ആരും വിളിക്കാറുമില്ല. പാര്‍ട്ടി ആവശ്യപ്പെട്ടതെല്ലാം താന്‍ ചെയ്തുകൊടുത്തു, ഇനി തന്നെ ആവശ്യമുണ്ടായിരിക്കില്ലെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കൊടകര കുഴല്‍പ്പണക്കേസ് ഉയര്‍ന്നു വന്നത്. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു കെ. സുരേന്ദ്രനടക്കം വാദിച്ചിരുന്നത്.

2021 ഏപ്രില്‍ നാലിനാണ് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതി നല്‍കി. 25 ലക്ഷം രൂപയടക്കം കാര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ബിജെപിയുടെ പണമാണ് ഇതെന്നും കണ്ടെത്തി. പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്തു. കെ സുരേന്ദ്രന്‍ അടക്കം 19 പേര്‍ കേസില്‍ സാക്ഷികളാണ്. തെരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാന്‍ എത്തിച്ച പണമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവത്തില്‍ കേരള പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. അന്വേഷണം ഏറ്റെടുക്കണമെന്ന് കേരള പൊലീസ് ഇഡിയോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com