വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേണലുമാരായ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും സൈനിക നടപടികൾ വിശദീകരിച്ചു.
പാകിസ്ഥാൻ സൈന്യത്തിൻ്റെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുകയാണെന്നും അത് തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈകിട്ട് വാർത്താസമ്മേളനം നടത്തുകയായിരുന്നു വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേണലുമാരായ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും സൈനിക നടപടികൾ വിശദീകരിച്ചു.
പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് നിരവധി വ്യാജ വാർത്തകൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്. അക്കാര്യത്തിൽ മാധ്യമങ്ങൾക്കിടയിൽ ശ്രദ്ധ വേണമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിനിടയിലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിക്കാൻ പാകിസ്ഥാൻ ശ്രമം നടത്തുന്നുണ്ട്. അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെൽ, മോർട്ടാർ ആക്രമണങ്ങളിൽ ഇതുവരെ 16 പേരാണ് കൊല്ലപ്പെട്ടത്.
പാകിസ്ഥാൻ 15 ഓളം ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി. എന്നാൽ ഇന്ത്യൻ വ്യോമ പ്രതിരോധം അതെല്ലാം നിഷ്പ്രഭമാക്കി. തുടർന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ലാഹോർ കേന്ദ്രീകരിച്ചുള്ള വ്യോമ പ്രതിരോധം തകർത്തു. ഇന്ത്യ പ്രതിരോധത്തിന് നിർബന്ധിതരായതാണ്. ഇന്ത്യയുടെ ആക്രമണം തീർത്തും പ്രതിരോധാത്മകമാണ്. പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളെ തകർക്കുക മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും വിക്രം മിസ്രി പറഞ്ഞു.
ലഷ്കറെ ത്വയ്ബയുടെ നിഴൽ സംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ടിനെ കുറിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സഭയ്ക്ക് വിവരം നൽകിയിട്ടുണ്ട്. ടിആർഎഫിനെ കുറിച്ച് ഇന്ത്യ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകാതെ കൂടുതൽ വിവരങ്ങൾ കൈമാറും. 22ന് പഹൽഗാം ആക്രമണത്തിന് പിന്നാലെ രണ്ട് തവണ ടിആർഫ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതായും വിക്രം മിസ്രി ചൂണ്ടിക്കാട്ടി.