
പ്രധാനമന്ത്രി മോദി ഇന്ന് ജമ്മു കാശ്മീരിലെ ദോഡ സന്ദർശിക്കും. മെഗാ തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായാണ് മോദി എത്തുന്നത്. കഴിഞ്ഞ 42 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നത്.
കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ മെഗാ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. ദോഡ ടൗണിലെ സ്റ്റേഡിയത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയുടെ സമാധാനപരവും സുഗമവുമായ നടത്തിപ്പിനായി ദോഡ, കിഷ്ത്വാർ എന്നീ ജില്ലകളിൽ, പ്രത്യേകിച്ച് വേദിക്ക് ചുറ്റും, കനത്ത സുരക്ഷയാണ് വിന്യസിച്ചിരിക്കുന്നത്.
ചെനാബ് താഴ്‌വരയിലെ ദോഡ കിഷ്ത്വാർ, റംബാൻ എന്നീ മൂന്ന് ജില്ലകളിലെ എട്ട് അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് സെപ്തംബർ 18-ന് നടക്കും. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി കിഷ്ത്വാർ ജില്ലയിൽ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനം കേന്ദ്രഭരണ പ്രദേശത്തെ ബിജെപി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ ഗണ്യമായി ഉയർത്തുമെന്ന് ബിജെപി നേതാക്കൾ കരുതുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ജമ്മു ഡിവിഷനിലെ 43 നിയമസഭാ സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 എംഎൽഎമാരുണ്ടായിരുന്നു. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ ഒക്ടോബർ 8 ന് നടക്കും. 10 വർഷത്തിന് ശേഷം ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളും ബിജെപി നേടിയതോടെ ഈ മേഖല ദീർഘകാലം ബിജെപിയുടെ ശക്തികേന്ദ്രമാണ്. കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.