ഗാസയിൽ ഇസ്രായേൽ വംശഹത്യയോ? അന്വേഷണം നടത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ

പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിലാണ് മാർപാപ്പ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്
ഗാസയിൽ ഇസ്രായേൽ വംശഹത്യയോ? അന്വേഷണം നടത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ
Published on

ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണോ എന്നറിയുന്നതിന് അന്വേഷണം നടത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിലാണ് മാർപാപ്പ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. "ചില വിദഗ്ധരുടെ അഭിപ്രായത്തിൽ, ഗാസയിൽ നടക്കുന്ന സംഭവവികാസങ്ങൾക്കുള്ളത് വംശഹത്യയുടെ സ്വഭാവസവിശേഷതകളാണ്," ഇറ്റാലിയൻ ദിനപത്രമായ ലാ സ്റ്റാമ്പ ഞായറാഴ്ച പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ ഉദ്ധരണികളിലാണ് മാർപാപ്പയുടെ പ്രതികരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

പോപ്പിൻ്റെ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ ഹെർനൻ റെയസ് ആൽക്കെയ്ഡ് എഴുതിയ ഹോപ്പ് നെവർ ഡിസപ്പോയ്ൻ്റ്സ്: പിൽഗ്രിംസ് ടുവാർഡ്സ് എ ബെറ്റർ വേൾഡ് എന്ന പുസ്തകത്തിലാണ് മാർപാപ്പ ഗാസ വംശഹത്യയെക്കുറിച്ച് പറയുന്നത്. അടുത്ത ചൊവ്വാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്. 30 ദശലക്ഷത്തിലധികം തീർഥാടകരെ റോമിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന പോപ്പിൻ്റെ 2025ലെ ജൂബിലിക്ക് മുന്നോടിയായാണ് പുസ്തകം പുറത്തിറക്കുന്നത്.

ഗാസയിലെ ഇസ്രായേൽ യുദ്ധത്തിൽ ഇരയായവരുടെ എണ്ണത്തിൽ ഫ്രാൻസിസ് മാർപാപ്പ മുൻപ് പലപ്പോഴും അപലപിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഏകദേശം 43,846 ആണ് ഇതുവരെ മരണപ്പെട്ടവരുടെ സംഖ്യ, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. എന്നാൽ ഗാസയിലെ ഇസ്രായേൽ സൈനിക ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, വംശഹത്യ എന്ന പദം മാർപാപ്പ പരസ്യമായി ഉപയോഗിക്കുന്നത് ആദ്യമായാണ്.

എന്നാൽ, വത്തിക്കാനിലെ ഇസ്രായേൽ എംബസി ഇതിനോട് പ്രതികരിച്ചു. "2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ പൗരന്മാരുടെ ഒരു വംശഹത്യ നടന്നു. അതിനുശേഷം, ഇസ്രായേൽ പൗരന്മാരെ കൊല്ലാനുള്ള ശ്രമങ്ങൾക്കെതിരെ ഇസ്രായേൽ സ്വയം പ്രതിരോധം തീർത്തു. അതിനെ മറ്റ് പേരുകളിൽ വിളിക്കാനുള്ള ശ്രമങ്ങൾ യഹൂദ രാഷ്ട്രത്തെ ഒറ്റപ്പെടുത്തുന്നതിനുള്ള ശ്രമമാണ്," വത്തിക്കാനിലെ ഇസ്രായേൽ എംബസി അംബാസഡർ യാറോൺ സൈഡ്മാൻ എക്‌സ് പോസ്റ്റിൽ പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com