
ചൊക്രമുടി കയ്യേറ്റത്തിൽ തുടർനടപടികളുണ്ടാകുമെന്ന് റവന്യു മന്ത്രി കെ. രാജൻ. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ച് വരികയാണെന്നും സ്ഥലത്ത് പ്രത്യേക സർവേ നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി ഇടുക്കിയില്‍ നടന്ന പട്ടയ മേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദേശത്ത് നടക്കുന്നത് അനധികൃത കയ്യേറ്റമാണെങ്കിൽ പട്ടയം റദ്ദ് ചെയ്യും. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും കെ. രാജന്‍ അറിയിച്ചു. വ്യാജ പട്ടയം തയ്യാറാക്കിയിട്ടുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കും. അനധികൃത കയ്യേറ്റത്തിന് നേതൃത്വം നൽകിയത് എത്ര ഉന്നതൻ ആയാലും നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Also Read: 'എന്തൊരു കരുതലാണ് ഈ മുഖ്യമന്ത്രിക്ക്', നാല് അന്വേഷണങ്ങള്‍ നേരിടുമ്പോഴും എഡിജിപി തലപ്പത്ത് തന്നെ: പരിഹസിച്ച് വി.ഡി. സതീശന്‍
ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് നവംബർ മാസത്തിൽ തന്നെ ചട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽവെക്കും. അതിദരിദ്രരായ മുഴുവൻ ഭൂരഹിതർക്കും പട്ടയം വിതണം നടത്തിയ ജില്ലയാണ് ഇടുക്കിയെന്നും കെ. രാജന്‍ പറഞ്ഞു. പത്ത് ചെയിൻ, മൂന്ന് ചെയിൻ മേഖലകളില്‍ പട്ടയം നൽകുന്നതിന് സർവേ നടപടി പൂർത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി മേഖലയിൽ പട്ടയം നൽകുന്നതിന് സംയുക്ത സർവേ ആരംഭിച്ചു. സിഎച്ച്ആറിൽ വളരെ കുറച്ച് സ്‌ഥലം ഒഴികെ ബാക്കി റവന്യൂ ഭൂമിയാണെന്നും കെ. രാജന്‍ കൂട്ടിച്ചേർത്തു. ഇക്കാര്യം സുപ്രീം കോടതിയിൽ നേരത്തെ തന്നെ സമർപ്പിച്ചിട്ടുണ്ടെന്നും കെ. രാജന്‍ പറഞ്ഞു.
Also Read: തൃശൂർ പൂരം വിവാദം: എഡിജിപിയുടെ റിപ്പോർട്ട് തള്ളി; തുടരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരകളും ജൈവവൈവിധ്യ കേന്ദ്രവുമായ ചൊക്രമുടി മലനിരകള്‍ റവന്യൂ വകുപ്പിന്‍റെ സംരക്ഷിത ഭൂപ്രദേശമാണ്. ബൈസണ്‍വാലി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 40 ഏക്കറോളം ഭൂമി റവന്യൂ വകുപ്പിന്‍റെ ഒത്താശയോടെ കയ്യേറിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സിപിഐ നേതൃത്വത്തിന്‍റെ അറിവോടെ സ്വകാര്യ വ്യക്തികളും റിസോർട്ട് മാഫിയയും കയ്യേറ്റം നടത്തുന്നതായും ആരോപണമുണ്ട്.