സംവിധായകർ പ്രതിയായ ലഹരിക്കേസ്: ഫ്ലാറ്റ് ഉടമ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

സമീറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവ‍ർ പിടിയിലായത്
സംവിധായകർ പ്രതിയായ ലഹരിക്കേസ്: ഫ്ലാറ്റ് ഉടമ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു
Published on
Updated on

സംവിധായകർ പ്രതിയായ ലഹരി കേസിൽ സംവിധായകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. സമീറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവ‍ർ പിടിയിലായത്. സമീറിന് സംവിധായകരുടെ ലഹരി ഇടപാടിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കാനാണ് എക്സൈസ് ചോദ്യം ചെയ്യൽ.

മേയ് ഏഴാം തീയതിക്ക് മുൻപ് എക്സൈസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമീർ താഹിറിന് എക്സൈസ് നോട്ടീസ് നൽകിയിരുന്നു. സമീറിന്റെ കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ലാറ്റിൽ നിന്നും ഏപ്രിൽ 27-ാം തീയതിയാണ് ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവർ അറസ്റ്റിലായത്. 1.50 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ ഇവരിൽ നിന്നും പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പിടിയിലായവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

സമീറിന്റെ അറിവോടെയാണോ കഞ്ചാവ് ഉപയോഗം എന്നതടക്കം അറിയാനായി സംവിധായകനെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സമീര്‍ താഹിറിനെതിരെ തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംവിധായകർക്ക് ഒപ്പം പിടിയിലായ ഷാലിഫ് മുഹമ്മദിന്റെ സുഹൃത്താണ് കഞ്ചാവ് വിൽപനക്കാരനെ പരിചയപ്പെടുത്തി നൽകിയതെന്നാണ് വിവരം. കേസിൽ ഷാലിഫ് മുഹമ്മദ് മൂന്നാം പ്രതിയാണ്. എക്സൈസ് എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ എം.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

News Malayalam 24x7
newsmalayalam.com