
യുക്രെയ്‌ൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യൻ പ്രദേശങ്ങൾ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് റഷ്യയിലെ ത്വെർ മേഖലയിലുള്ളവരോട് ഭാഗികമായി പലായനം ചെയ്യാൻ ഉത്തരവിട്ടതായി പ്രാദേശിക ഗവർണർ പറഞ്ഞു. ആക്രമണത്തിൽ ആളപായമുണ്ടോ എന്ന തരത്തിലുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. പട്ടണത്തിൽ വൻ സ്ഫോടനം നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം റഷ്യ യുക്രെയ്നു നേരെ നേരത്തെ നടത്തിയ ആക്രമണത്തിൽ യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇതോടെ പാശ്ചാത്യ ആയുധങ്ങളുപയോഗിച്ച് റഷ്യൻ പ്രദേശത്തെ ആക്രമിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. ഇതിന് പിന്നാലെയാണ് യുക്രെയ്‌ൻ റഷ്യയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയത്.
ALSO READ: വെള്ളത്തില്‍ വീണ ഫോണിന് ഇന്‍ഷുറന്‍സ് നല്‍കിയില്ല; 78,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി
റഷ്യക്ക് നേരെ യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ പ്രയോഗിച്ചാൽ നാറ്റോക്കെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ടിവരുമെന്ന് പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. റഷ്യൻ അതിർത്തികൾക്കുള്ളിൽ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാന്‍ യുക്രെയ്‌ന് അനുമതി നല്‍കുന്ന കാര്യത്തില്‍ സഖ്യ കക്ഷികള്‍ക്കിടയില്‍ ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് പുടിൻ ഭീഷണിയുയർത്തിയത്. ദീർഘ ദൂര മിസൈലുകൾ പ്രയോഗിക്കാൻ അനുമതി നൽകണമെന്ന് സഖ്യകക്ഷികളോട് യുക്രെയ്ൻ പ്രസിഡൻ്റ് വ്‌ളോഡിമിർ സെലൻസ്കി നിരന്തരം ആവശ്യപ്പെട്ടിരുന്നു.