ക്രിസ്മസ് ദിനത്തില്‍ യുക്രെയ്നിൽ റഷ്യന്‍ മിസൈല്‍ ആക്രമണം; മനുഷ്യത്വരഹിതമെന്ന് സെലന്‍സ്‌കി

റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌ന്‍റെ ഊർജ സംവിധാനത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്
ക്രിസ്മസ് ദിനത്തില്‍ യുക്രെയ്നിൽ റഷ്യന്‍ മിസൈല്‍ ആക്രമണം; മനുഷ്യത്വരഹിതമെന്ന് സെലന്‍സ്‌കി
Published on

മൂന്നാം വർഷവും യുദ്ധമുഖത്താണ് യുക്രെയ്‌ന്‍ ക്രിസ്മസിനെ വരവേറ്റത്. 70 ഓളം മിസൈലുകളും 100-ലധികം ഡ്രോണുകളുമാണ് യുക്രെയ്നിലേക്ക് ക്രിസ്മസ് ദിനത്തില്‍ റഷ്യ പ്രയോഗിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മനുഷ്യത്വരഹിതമായ ആക്രമണമാണ് നടന്നത് എന്നായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ പ്രതികരണം.


"ആക്രമണത്തിനായി പുടിൻ മനഃപൂർവം ക്രിസ്മസ് ദിനം തെരഞ്ഞെടുത്തു. ഇതിലും മനുഷ്യത്വരഹിതമായി മറ്റെന്താണ്? ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ 70-ലധികം മിസൈലുകളും നൂറിലധികം ഡ്രോണുകളും ഉപയോഗിച്ചു. നമ്മുടെ ഊർജ മേഖലയാണ് ലക്ഷ്യം. യുക്രെയ്‌നിൽ ഒരു ബ്ലാക്ക്ഔട്ടിനായി അവർ പോരാടുന്നത് തുടരുകയാണ്. പ്രാഥമിക ഡാറ്റ അനുസരിച്ച്, ഞങ്ങളുടെ പ്രതിരോധ വിഭാഗത്തിന് 50-ലധികം മിസൈലുകളും ഡ്രോണുകളില്‍ ഭൂരിഭാഗവും വെടിവെച്ചിടാന്‍ കഴിഞ്ഞു. നിർഭാഗ്യവശാൽ, നിലവിൽ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. വൈദ്യുതി വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പവർ എൻജിനീയർമാർ. നിലവിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന, യുദ്ധ ഡ്യൂട്ടിയിലുള്ള, നമ്മുടെ ആകാശത്തെ സംരക്ഷിക്കുന്ന എല്ലാവർക്കും നന്ദി. നമുക്ക് പരമാവധി സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാം. റഷ്യൻ തിന്മക്ക് യുക്രെയ്നെ തകർക്കാനാകില്ല, ക്രിസ്മസിനെ ദുഷിപ്പിക്കാനാകില്ല" - സെലന്‍സ്കി എക്സില്‍ കുറിച്ചു.

റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌ന്‍റെ ഊർജ സംവിധാനത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി നഷ്ടമായി. യുക്രെയ്നിലെ ഏറ്റവും വലിയ ഊർജ കമ്പനിയായ ഡിടിഇകെയുടെ വിലയിരുത്തല്‍ പ്രകാരം, തെർമൽ പവർ പ്ലാൻ്റ് ഉപകരണങ്ങൾക്ക് ഗുരുതരമായ കേടുപാടുകളാണ് ആക്രമണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ യുക്രെയ്ന്‍ ക്രിസ്മസ് ഇരുട്ടിലായി. എത്രയും വേഗം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.



സാധാരണ റഷ്യന്‍ മാതൃകയില്‍ പുതുവത്സരത്തിലാണ് യുക്രെയ്നിലെ ക്രിസ്മസ് ആഘോഷം. എന്നാല്‍ കഴിഞ്ഞ തവണ മുതല്‍ ഈ പതിവ് മാറി. യുക്രെയ്ന്‍ ഓർത്തഡോക്സ് ചർച്ച് റഷ്യയുമായുള്ള ബന്ധം പൂർണമായി വിച്ഛേദിച്ചതിനെ തുടർന്ന് പാശ്ചാത്യ മാതൃകയില്‍ ഡിസംബർ 25നാണ് ഇപ്പോള്‍ യുക്രെയ്നിലെ ക്രിസ്മസ് ആഘോഷം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com