എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസൊതുക്കാൻ ഇടനിലക്കാർ മുഖേന രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്
കശുവണ്ടി വ്യാപാരിയുടെ കേസ് ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങാൻ ശ്രമിച്ച കേസിൽ ഇഡി ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കി വിജിലൻസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസൊതുക്കാൻ ഇടനിലക്കാർ മുഖേന രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇന്നലെ അറസ്റ്റിലായ വിൽസൺ, മുകേഷ് കുമാർ എന്നവരുമായി ഇഡി ഉദ്യോഗസ്ഥൻ നിരവധി തവണ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിജിലൻസ് മുവാറ്റുപുഴ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരെ ഇഡിക്ക് ഒരു അജ്ഞാത പരാതി ലഭിച്ചിരുന്നു. ഈ പരാതി അന്വേഷിച്ചതാവട്ടെ ഇഡി അസി. ഡയറക്ടർ ശേഖർ കുമാറാണ്. ഇതോടെയാണ് തമ്മനം സ്വദേശി വിൽസൺ രംഗ പ്രവേശം ചെയ്യുന്നത്. കശുവണ്ടി വ്യാപാരിയുടെ കേസൊതുക്കാൻ രണ്ടു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വീണ്ടും സമൻസ് വരുമെന്ന വിവരവും വിൽസൺ അനീഷിനോട് പറഞ്ഞു. പിന്നാലെ അനീഷിന് ഇഡി ഓഫീസിൽ നിന്ന് സമൻസ് എത്തുകയും ചെയ്തു. 2 തവണയാണ് വിൽസൺ അനീഷിനെ നേരിൽ കണ്ടത്. ആദ്യ തവണ കലൂർ സ്റ്റേഡിയത്തിന് മുന്നിലും, രണ്ടാമത് ഇഡി ഓഫീസ് നില നിൽക്കുന്ന പി.ടി. ഉഷ റോഡിൽ വച്ചും. അപ്പോഴും രണ്ട് കോടി രൂപ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കശുവണ്ടി വ്യാപാരി വിജിലൻസിനെ സമീപിച്ചത്. വിജിലൻസിൻ്റെ നിർദ്ദേശപ്രകാരം അനീഷ് രണ്ട് ലക്ഷം രൂപ വിൽസന് കൈമാറി. പിന്നെ അറസ്റ്റിന് ഒന്നും താമസിക്കേണ്ടി വന്നില്ല.
ALSO READ: കാളികാവിൽ കടുവ സ്പോട്ടഡ്! ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചതിന് സമീപം സാന്നിധ്യം കണ്ടെത്തി
കേസിൽ അറസ്റ്റിലായ മുകേഷ് പറഞ്ഞത് അനുസരിച്ചാണ് ഇഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിലേയ്ക്ക് എത്തിയത്. ശേഖർ കുമാറാണ് കേസ് വിവരങ്ങൾ മറ്റ് പ്രതികളെ അറിയിച്ചതും വ്യാപാരിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടാൻ ഗൂഢാലോചന നടത്തിയതും. വിജിലൻസ് അന്വേഷണത്തിൽ ശേഖർ കുമാറും പിടിയിലായ പ്രതികളും തമ്മിൽ നിരവധി തവണ പണമിടപാട് നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ശേഖർ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് വിജിലൻസ്.