
പഹൽഗാം വിഷയം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി ചർച്ച ചെയ്തു. ഈ വിഷയത്തിൽ ഏഴ് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകളാണ് ഐക്യരാഷ്ട്ര സഭയിൽ നടന്നത്. ഇരു രാജ്യങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു അംഗരാജ്യങ്ങളുടെ ആവശ്യം. യോഗത്തിനിടെ പാകിസ്ഥാനോട് കടുത്ത ചില ചോദ്യങ്ങളും അംഗങ്ങൾ ഉന്നയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കറെ ത്വയ്ബയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും യുഎന്‍ പ്രതിനിധികൾ ചോദിച്ചു.
പാകിസ്ഥാന്റെ സമീപകാല മിസൈൽ പരീക്ഷണങ്ങളിലും യുഎൻ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരു രാജ്യങ്ങളോടും കൂടിയാലോചനകൾ നടത്താനും യുഎൻ അഭ്യർഥിച്ചു. ചർച്ചകളിൽ, സുരക്ഷാ സമിതി അംഗങ്ങൾ ഭീകരാക്രമണത്തെ അപലപിക്കുകയും ഉത്തരവാദിത്തത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. പഹൽഗാമിൽ വിനോദസഞ്ചാരികളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്യം വെച്ചിരുന്നുവെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയതായും റിപ്പോട്ടുകളുണ്ട്.
അതേസമയം, ഇന്ത്യക്കെതിരെ യുഎന്നിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിക്കർ അഹമ്മദ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. അതിർത്തിയിൽ ഇന്ത്യ പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് അസിം ഇഫ്തിക്കർ ചൂണ്ടിക്കാട്ടി. അതിർത്തിയിൽ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തിയെന്നും അസിം ആരോപിച്ചു. കശ്മീർ വിഷയവും അദ്ദേഹം സുരക്ഷാ സമിതിയിൽ ഉന്നയിച്ചു. അതേസമയം, പഹൽഗാം വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാക് പ്രതിനിധി കശ്മീർ വിഷയം ഉന്നയിച്ചതെന്ന് ഇന്ത്യ ആരോപിക്കുകയും അസിം ഇഫ്തിക്കറിന്റെ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.
യോഗത്തിന് മുൻപ് പഹൽഗാം ഭീകരാക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടറസ് അപലപിച്ചിരുന്നു. സാധാരണക്കാരെ കൊല്ലുന്നത് അസ്വീകാര്യമാണ്. കുറ്റവാളികളെ നിയമ പ്രകാരം ശിക്ഷിക്കണം. സൈനികനടപടി ഒന്നിനും പരിഹാരമാർഗമല്ല, ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. സംഘർഷ സാഹചര്യത്തിൽ നിന്ന് ഇരുരാജ്യങ്ങളും പിൻമാറണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ എന്ത് സഹായത്തിനും തയ്യാറാണെന്നും ഗുട്ടറസ് വ്യക്തമാക്കി.
അതിനിടെ തുടർച്ചയായ 12ാം ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം രാത്രിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെൻധാർ, നൗഷേര, സുന്ദർബനി, അഖ്നൂർ എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്.