അഭയാർഥികളെ അധിക്ഷേപിച്ച് ട്രംപ്, ചിരിച്ചു തള്ളി കമല; ചൂട് പിടിച്ച് യുഎസ് തെരഞ്ഞെടുപ്പ് സംവാദം

ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ കമല ആയുധമാക്കിയപ്പോൾ‌ ബൈഡൻ ഭരണകാലത്തെ കുടിയേറ്റ വ്യവസ്ഥയാണ് തിരിച്ചടിക്കാൻ ട്രംപ് കൂട്ടുപിടിച്ചത്
അഭയാർഥികളെ അധിക്ഷേപിച്ച് ട്രംപ്, ചിരിച്ചു തള്ളി കമല; ചൂട് പിടിച്ച് യുഎസ് തെരഞ്ഞെടുപ്പ് സംവാദം
Published on

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ആദ്യ സംവാദത്തിന് കളമൊരുങ്ങി. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും നേർക്കുനേരെത്തിയ സംവാദത്തിൽ സമ്പദ്‍വ്യവസ്ഥ, കുടിയേറ്റം, ഗർഭഛിത്രം, തുടങ്ങിയ വിഷയങ്ങളാണ് ഉയർന്നുവന്നത്.

ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ കമല ആയുധമാക്കിയപ്പോൾ‌ ബൈഡൻ ഭരണകാലത്തെ കുടിയേറ്റ വ്യവസ്ഥയാണ് തിരിച്ചടിക്കാൻ ട്രംപ് കൂട്ടുപിടിച്ചത്. ഗർഭഛിദ്ര നിയമങ്ങളും സംവാദത്തിലുയർന്നു. ഭരണത്തിലെത്തിയാല്‍ ചെറുകിട ബിസിനസുകളെയും കുടുംബങ്ങളെയും മികച്ച സാമ്പത്തിക നിലവാരത്തിലേക്കെത്തിക്കാൻ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് കമല പറഞ്ഞു. എന്നാല്‍ ട്രംപാണ് അധികാരത്തിലേറുന്നതെങ്കില്‍,  കോടിശീരൻമാർക്കും വൻകിട കച്ചവടക്കാർക്കും വേണ്ടി നികുതിയിളവ് പ്രഖ്യാപിച്ചേക്കാമെന്ന് കമല പരിസഹിച്ചു. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ട്രംപിന് പദ്ധതിയുണ്ടാകാന്‍ സാധ്യതയുണ്ടാകില്ലെന്നും കമല ചൂണ്ടിക്കാട്ടി.

ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ, കമലക്കെതിരെ വ്യക്തിപരമായ അധിക്ഷേപം അഴിച്ചുവിടാനും ട്രംപ് മറന്നില്ല. കമല ഹാരിസ് ഒരു മാർക്സിസ്റ്റാണെന്നും അവരുടെ അച്ഛൻ അതേ പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞായിരുന്നു ട്രംപ് കമലയെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചത്. ക്യാപ്പിറ്റൽ ആക്രമണത്തെക്കുറിച്ചും ചൂടേറിയ വാഗ്വാദമാണ് നടന്നത്. അമേരിക്ക അപമാനിക്കപ്പെട്ട ദിവസമെന്നാണ് കമല ഹാരിസ് ആക്രമണത്തെ അടയാളപ്പെടുത്തിയത്. എന്നാൽ ഇതിൽ ദുഖമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് തിരിച്ചടിച്ചു. കമലയാണ് അധികാരത്തിലെത്തുന്നതെങ്കിൽ രണ്ട് വർഷനുള്ളിൽ ഇസ്രയേൽ ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു.

ഫിലാഡെൽഫിയയിൽ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെൻ്ററിൽ നടക്കുന്ന സംവാദത്തിൽ എബിസി ന്യൂസാണ് സംയോജകരായി രംഗത്തുള്ളത്. മുതിർന്ന മാധ്യമപ്രവർത്തകൻ ഡേവിഡ് മുയിർ, ലിൻസി ഡേവിസ് എന്നിവരാണ് മോഡറേറ്റർമാരെയായെത്തിയത്. ഒന്നര മണിക്കൂർ നീളുന്ന സംവാദം ഇന്ത്യൻ സമയം രാവിലെ ആറരയ്ക്ക് ആരംഭിച്ചു. സംവാദം തുടങ്ങും മുൻപ് ഇരുവരും പരസ്പരം ഹസ്ദാനം നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com