സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ടെന്നായിരുന്നു മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി. സുധാകരന്റെ വെളിപ്പെടുത്തൽ
തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമായി കാണുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തപാൽ വോട്ടിൽ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്മേൽ എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്നാണ് കമ്മീഷന്‍റെ നിർദേശം. വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ നിർദേശം നൽകി.
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ടെന്നായിരുന്നു മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി. സുധാകരന്റെ വെളിപ്പെടുത്തൽ. 1989ൽ കെ.വി. ദേവദാസ് മൽസരിച്ച തെരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു വെളിപ്പെടുത്തൽ. കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പ്രസംഗത്തിൽ പറയുന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സംഘടിപ്പിച്ച 'സമരക്കരുത്തിൽ ഓർമത്തിരകൾ പൂര്‍വകാല നേതൃസംഗമം', എന്ന പരിപാടിയിൽ സംസാരിക്കവേയായിരുന്നു വെളിപ്പെടുത്തൽ.
Also Read: മലപ്പട്ടത്ത് രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രയിലെ സംഘർഷം; 75 പേർക്കെതിരെ കേസ്