
ഗാസയ്ക്ക് സഹായം എത്തിക്കുന്ന സന്നദ്ധസംഘടന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. പലസ്തീൻ പ്രദേശത്തേക്ക് പോകുംവഴി മാള്‍ട്ടയ്ക്ക് സമീപം അന്തർദേശീയ നാവികാതിർത്തിയില്‍ വച്ചാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ജലാശയത്തിൽ വച്ച് ഡ്രോണുകൾ ബോംബിട്ട് തകർക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്തതായി സംഘാടകർ പറഞ്ഞുവെന്ന് ദി ഗാഡിയൻ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാൽ ആരോപണത്തെ കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കപ്പലിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും, ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്നും മാൾട്ട സർക്കാർ അറിയിച്ചതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു. കപ്പലിൻ്റെ ജനറേറ്ററിനെ ലക്ഷ്യം വച്ചാണ് അപകടം ഉണ്ടായതെന്നും, ആക്രമണത്തിന് പിന്നാലെ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്നും അധികൃതർ പറഞ്ഞതായി ഇന്ത്യൻ എക്സപ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.