യുഎന്‍ ഏജന്‍സിയായ UNRWA നിരോധിക്കുമെന്ന പ്രഖ്യാപനം; ഗാസയിലെ ജനജീവിതം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ അടുത്ത നീക്കം

അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ പലായനം ചെയ്ത പലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായാണ് 1948ല്‍ ഏജന്‍സി രൂപം കൊണ്ടത്.
യുഎന്‍ ഏജന്‍സിയായ UNRWA നിരോധിക്കുമെന്ന പ്രഖ്യാപനം; ഗാസയിലെ ജനജീവിതം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ അടുത്ത നീക്കം
Published on


യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ നിരോധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ഒരു കൂട്ടം മനുഷ്യരുടെ ജീവിതം വീണ്ടും പ്രതിസന്ധിയിലാകുകയാണ്. ഹമാസ് ബന്ധം ആരോപിച്ച് ഏജന്‍സിയെ നിരോധിക്കുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയരുന്നത്. 1948ല്‍ പലായനം ചെയ്യപ്പെട്ട പലസ്തീന്‍ ജനതയ്ക്ക് വേണ്ടിയാണ് യുഎന്‍ ഏജന്‍സി ആരംഭിച്ചത്.

അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ പലായനം ചെയ്ത പലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായാണ് 1948ല്‍ ഏജന്‍സി രൂപം കൊണ്ടത്. അധിനിവേശ വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജെറുസലേം, ഗാസ എന്നിവിടങ്ങള്‍ക്ക് പുറമെ സിറിയ, ലബനനന്‍, ജോര്‍ദാന്‍ എന്നീ മേഖലകളിലും ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഏഴ് ലക്ഷത്തോളം പലസ്തീനികളാണ് കുടിയൊഴിക്കപ്പെട്ടത്. ഇവരുടെ വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനങ്ങള്‍, പുനരധിവാസം, ക്യാംപിലെ സൗകര്യങ്ങള്‍ എന്നീ ആവശ്യങ്ങളാണ് ഏജന്‍സി കൈകാര്യം ചെയ്യുന്നത്.

30,000ത്തോളം പലസ്തീനികള്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി 60 ലക്ഷം പേര്‍ക്ക് സഹായം എത്തിക്കുന്നു. യുഎന്നിലെ അംഗങ്ങളായ രാജ്യങ്ങള്‍ നല്‍കുന്ന തുകകളിലും യുഎന്‍ സംഭാവനകളിലുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ നിയന്ത്രണത്തിലെ മേഖലയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കുന്ന ആദ്യ നിയമവും ഏജന്‍സിയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്ന രണ്ടാമത്തെ നിയമവുമാണ് ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കിയത്.

ഏജന്‍സി കാലഹരണപ്പെട്ടതാണെന്നും 1948ല്‍ പലായനം ചെയ്യപ്പെട്ടവരുടെ പിന്‍ഗാമികള്‍ക്ക് സഹായം നല്‍കുന്നത് ഒത്തുതീര്‍പ്പിന് വിഘാതമാണെന്നുമാണ് ഇസ്രയേല്‍ വാദം. ഹമാസ് പ്രവര്‍ത്തകരെ ഏജന്‍സി നിയോഗിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. 90 ദിവസത്തിനുള്ളില്‍ ബില്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയിലും വെസ്റ്റ്ബാങ്കിലുമാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. യുഎന്‍ ഏജന്‍സിക്ക് പകരം മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മേല്‍നോട്ടം നല്‍കുമെന്ന വ്യവസ്ഥകളൊന്നും നിയമത്തിലില്ല.

ഇസ്രയേലിന്റെ നീക്കത്തിനെതിരെ ബ്രിട്ടനും അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നിയമനിര്‍മാണത്തില്‍ അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതിലൂടെ ഗാസയിലെ ജനങ്ങളുടെ ദുരിതം ഇരട്ടിയാകുമെന്ന് ഏജന്‍സിയും വ്യക്തമാക്കുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com