മുഖ്യപ്രതിയായ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ രണ്ടാം പ്രതി കാർത്തിക്കിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ വിവിധ ബാങ്കുകളിൽ സ്വർണം പണയം വെച്ചിരുന്നു.
മുഖ്യപ്രതി മധ ജയകുമാർ
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ തട്ടിപ്പ് കേസിൽ പൊലീസ് നടത്തിയ തെളിവെടുപ്പിൽ ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തു. രണ്ടാം പ്രതി കാർത്തികിനോടൊപ്പം പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഒരു കിലോ സ്വർണം കൂടി കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് രണ്ടാം പ്രതി കാർത്തികിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കാർത്തികിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് ഇയാൾ അറസ്റ്റിലാവുന്നത്. കാർത്തികുമായി തിരുപ്പൂർ ഡിബിഎസ് ബാങ്ക് ശാഖയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മുഖ്യപ്രതിയായ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ കാർത്തിക്കിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ വിവിധ ബാങ്കുകളിൽ സ്വർണം പണയം വെച്ചിരുന്നു.
26 കിലോ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുന്‍ മാനേജര്‍ മധ ജയകുമാർ കടന്നു കളഞ്ഞതായാണ് പരാതി. ഇതിൽ 16 കിലോ 850 ഗ്രാം സ്വർണമാണ് ഇതുവരെ കണ്ടെത്തിയത്. ഇനി പത്തു കിലോ സ്വർണത്തോളം കണ്ടെത്താനുണ്ട്. കാർത്തികിനെ തിങ്കളാഴ്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. ജൂലൈ 6ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് മധുജയകുമാർ സ്ഥലം മാറി പോയിരുന്നു. എന്നാൽ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ബാങ്കിൽ പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. വടകര എടോടി ശാഖ മാനേജർ പാനൂർ സ്വദേശി ഇർഷാദിൻ്റ പരാതിയിലാണ് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കേസിലെ പ്രതിയായ മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാർ, ബിനാമികളുടെ പേരിലാണ് സിഎസ്‌ബിയിൽ സ്വർണം പണയപ്പെടുത്തിയിരുന്നത്. പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധ ജയകുമാറിന്റെ അക്കൗണ്ടിലേക്കാണ് ഈ പണമെത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.