
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കേരള അതിർത്തി വരെ കർണാടക പൊലീസ് ആംബുലൻസിനെ അനുഗമിക്കും. നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. മൃതദേഹം അർജുന്‍റേത് തന്നെയാണെന്നും, ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അർജുന്റെ മൃതദേഹം രാവിലെ എട്ടു മണിയോടെ വീട്ടിലെത്തിക്കും. കണ്ണാടിക്കലിൽ നിന്നും വിലാപയാത്രയായിട്ടായിരിക്കും മൃതദേഹം കൊണ്ടുപോകുന്നത്. പൂളാടിക്കുന്നിൽ നിന്നും ലോറി ഡ്രൈവർമാർ ആംബുലൻസിനെ അനുഗമിക്കും. വീട്ടിൽ ഒരു മണിക്കൂർ നേരം പൊതുദർശനം നടത്തിയശേഷമായിരിക്കും, കുടുംബത്തിൻ്റെ ആഗ്രഹപ്രകാരം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കുക.
അർജുനെ കണ്ടെത്താൻ കർണാടക സർക്കാരും താനും സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്തുവെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. കേരള സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം എല്ലാ സംവിധാനങ്ങളുമെത്തിച്ചു. മേജർ ഇന്ദ്രബാലൻ്റെ പ്രവർത്തനം നിർണായകമായി. എല്ലാ പ്രവർത്തനങ്ങൾക്കും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൂർണ പിന്തുണ ലഭിച്ചുവെന്നും സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഷിരൂരിൽ സമയാസമയം വിവരങ്ങൾ അറിയിക്കുകയും, വലിയ പിന്തുണ നൽകുകയും ചെയ്ത മാധ്യമപ്രവർത്തകരുടെ പ്രവർത്തനം മാതൃകാപരമാണെന്നും പറഞ്ഞ കാർവാർ എംഎൽഎ മാധ്യമപ്രവർത്തകരോട് നന്ദി പറഞ്ഞു. കർണാടകയുടെ ധനസഹായം സതീഷ് കൃഷ്ണ സെയിൽ എംഎൽഎ അർജുൻ്റെ കുടുംബത്തിന് കൈമാറും.
72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ ട്രക്ക് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത്. ട്രക്കിനുള്ളിൽ നിന്ന് ലഭിച്ച അസ്ഥി കഷണങ്ങളടക്കമാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്.