സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടർമാർ, പൊലീസ് കമ്മീഷണർമാർ, പൊലീസ് സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
ഇന്ത്യാ-പാക് സംഘർഷം കടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം. സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടർമാർ, പൊലീസ് കമ്മീഷണർമാർ, പൊലീസ് സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സിവിൽ-മിലിട്ടറി ഏകോപനത്തിനും തയ്യാറെടുപ്പ് നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദേശം നൽകി.
അതേസമയം, അതിർത്തിയിലെയും വിമാനത്താവളങ്ങളിലേയും സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി അവലോകനം ചെയ്തു. ബിഎസ്എഫ് ഡയറക്ടർ ജനറലുമായി അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ചർച്ച നടത്തി. എയർപോർട്ട് സുരക്ഷ വിലയിരുത്താൻ സിഐഎസ്എഫ് ഡിജിയുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും യോഗം ചേർന്നതായാണ് റിപ്പോർട്ടുകൾ.
സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന പാക് ആക്രമണ ശ്രമങ്ങൾക്ക് പിന്നാലെ ഇന്ത്യ തിരിച്ചടി ആരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗികമായി ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല. ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാൻ ലക്ഷ്യം വെച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള പാക് നഗരങ്ങളിലും കറാച്ചി തുറമുഖത്തും ഇന്ത്യ പ്രത്യാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.