ആശമാരുടെ ഓണറേറിയം, സേവന കാലാവധി തുടങ്ങിയ കാര്യങ്ങൾ സമിതി പഠിക്കും
ആശാ വർക്കർമാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പഠിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറാണ് ചെയർപേഴ്സൺ. ആശമാരുടെ ഓണറേറിയം, സേവന കാലാവധി തുടങ്ങിയ കാര്യങ്ങൾ സമിതി പഠിക്കും. ഓണറേറിയം കൂട്ടുന്നതിൽ ഉൾപ്പെടെ ഉന്നതതല സമിതിയുടെ റിപ്പോർട്ട് നിർണായകമാകും. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ സമരത്തെ തുടർന്ന് കഴിഞ്ഞ മാസം ആരോഗ്യമന്ത്രി വിളിച്ച യോഗത്തിലാണ് സമിതിയെ നിയോഗിക്കാൻ തീരുമാനമായത്.
ഓണറേറിയം 21,000 ആയി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ രാപകൽ സമരം ആരംഭിച്ചത്. അടുത്ത ഘട്ടമായി സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചു. തുടർന്ന് ആരോഗ്യമന്ത്രി അടക്കമുള്ളവരുമായി നടന്ന ചർച്ചകൾ ഫലം കാണാതെ വന്നതോടെ ആശാ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ച് നിരാഹാര സമരം ആരംഭിച്ചിരുന്നു. മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. മുടി മുറിച്ചും, തല മുണ്ഡനം ചെയ്തും ആശമാർ പ്രതിഷേധമറിയിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുടി മുറിക്കൽ പ്രതിഷേധത്തിലേക്ക് കടന്നത്.
തുടർന്ന് സമരത്തിൻ്റെ അടുത്തഘട്ടത്തിൻ്റെ ഭാഗമായി നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ആശാ വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. 43-ാം ദിവസത്തിലാണ് ആശമാർ നിരാഹാരം അവസാനിപ്പിച്ചത്. ഒപ്പം സമരത്തിൻ്റെ അടുത്തഘട്ടമായ സമരയാത്രയുടെ ഫ്ലാഗ് ഓഫും നടത്തി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ, മെയ് അഞ്ചിന് തുടങ്ങി ജൂൺ 17ന് അവസാനിക്കുന്ന രീതിയിലാണ് രാപകൽ സമരയാത്ര. വിവിധ ജില്ലകളിൽ കൂടി സമരയാത്ര കടന്നുപോവുമ്പോഴും സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരുമെന്നും ആശാ വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.