തുടർ ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നേക്കുമെന്ന് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു
അബ്ദുൾ നാസർ മഅ്ദനി
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മഅ്ദനി എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിചരിച്ച ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും മഅ്ദനി നന്ദി അറിയിച്ചു.
തുടർ ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നേക്കുമെന്ന് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയുടെ ശക്തമായ അനുകൂല സമീപനമാണ് പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ വരെ കാരണമായത്. ഒന്നിലധികം തവണ വെന്‍റിലേറ്ററിലേക്ക് പോയി. ഒരുപാട് തവണ അബോധാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവന്നുവെന്നും മഅ്ദനി പറഞ്ഞു. രക്ത സമ്മർദത്തിന്‍റെയും മൂത്ര തടസത്തിന്‍റെയും പ്രശ്നങ്ങള്‍ ഇപ്പോഴും ഉള്ളതായി മഅ്ദനി കൂട്ടിച്ചേർത്തു.
Also Read: വാളയാര്‍ കേസ്: മാതാപിതാക്കൾ കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകണം
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ എറണാകുളത്ത് മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസതടസമാണ് മഅ്ദനി നേരിട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഹൃദയമിടിപ്പ് കുറഞ്ഞ് ബിപി ക്രമാതീതമായി വര്‍ധിച്ച നിലയിലായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് മഅ്ദനിയുടെ ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന്, വൃക്കകൾക്ക് തകരാറുണ്ടായിരുന്നതിനാൽ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാൽ, യുറോ സർജൻ ഡോ. സച്ചിൻ ജോസഫ്, അനസ്‌തേഷ്യ വിഭാഗം തലവൻ ഡോ. വിനോദൻ, ഡോ.കൃഷ്ണ തുടങ്ങിയവരാണ് മഅ്ദനിയുടെ തുടർചികിത്സകൾക്കും പരിശോധനകൾക്കും നേതൃത്വം നൽകിയത്.