പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ താലിബാൻ ഭാരണകൂടം അപലപിച്ചതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുമായി ജയ്ശങ്കർ ഫോണിൽ ബന്ധപ്പെട്ടത്
താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍. ഇന്ത്യ-താലിബാന്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ഇരുവരും ഫോണിലൂടെ സംസാരിച്ചു. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതിനു ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ മന്ത്രിതല ആശയവിനിമയം നടക്കുന്നത്. ഇന്ത്യ ഇതുവരെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ താലിബാൻ ഭാരണകൂടം അപലപിച്ചതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുമായി ജയ്ശങ്കർ ഫോണിൽ ബന്ധപ്പെട്ടത്. എക്സ് പോസ്റ്റിലൂടെ ജയ്ശങ്കറാണ് താലിബാൻ വിദേശകാര്യ മന്ത്രിയുമായി ഫോൺ സംഭാഷണം നടന്നതായി അറിയിച്ചത്.
"അഫ്ഗാൻ ഇടക്കാല വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി ഇന്ന് വൈകുന്നേരം നല്ല ഒരു സംഭാഷണം നടന്നു. പഹൽഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചതിനെ ആഴത്തിൽ അഭിനന്ദിക്കുന്നു. വ്യാജവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ വഴി ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിൽ അവിശ്വാസം സൃഷ്ടിക്കാനുള്ള സമീപകാല ശ്രമങ്ങളെ അദ്ദേഹം ശക്തമായി നിരസിച്ചു," ജയ്ശങ്കർ എക്സിൽ കുറിച്ചു. അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദവും അവരുടെ വികസന ആവശ്യങ്ങൾക്ക് തുടർച്ചയായി നൽകുന്ന പിന്തുണയും സംഭാഷണത്തിൽ വിഷയമായതായി ജയ്ശങ്കർ അറിയിച്ചു. സഹകരിച്ച് മുന്നോട്ടുപോകുന്നതിനുള്ള വഴികള്‍ ചർച്ച ചെയ്തുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എക്സ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ചബഹാർ തുറമുഖ വികസനവും ഇന്ത്യയിലെ അഫ്ഗാൻ തടവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. സംഭാഷണത്തിൽ അഫ്ഗാൻ പൗരന്മാർക്ക് വിസ നൽകുന്നത് വീണ്ടും പരിഗണിക്കാമെന്ന് ഇന്ത്യ അറിയിച്ചതായും കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഹാഫിസ് സിയ അഹമ്മദ് വ്യക്തമാക്കി. രണ്ട് മന്ത്രിമാരും തമ്മിൽ ചർച്ച ചെയ്ത കാര്യങ്ങൾ പട്ടികപ്പെടുത്തിയ പഷ്തോ ഭാഷയിലുള്ള നിരവധി പോസ്റ്റുകളും ഹാഫിസ് സിയ എക്സില്‍ പങ്കുവെച്ചു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും എല്ലാ വ്യാപാര ബന്ധങ്ങളും പൂർണമായും അവസാനിപ്പിക്കുകയും അതിർത്തി പോസ്റ്റുകൾ അടയ്ക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് ചബഹാർ തുറമുഖത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് പ്രാധാന്യം ഏറെയാണ്. കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമായതിനാൽ, ഇന്ത്യയിൽ എത്താൻ പാകിസ്ഥാൻ വഴിയുള്ള കരമാർഗങ്ങളെയാണ് പ്രധാനമായും അഫ്ഗാനിഥാന്‍ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള വ്യാപാരത്തിനുള്ള ഏകമാർഗം ഇറാനിലെ ചബഹാർ തുറമുഖമാണ്.