വാവുബലിയുടെ തലേദിവസം വ്രതമെടുത്താണ് മക്കളോ ബന്ധുമിത്രാദികളോ ബലിതർപ്പണം നടത്തുക
പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ട് തന്നെ കറുത്തവാവ് ദിനത്തിൽ ബലിയിട്ടാൽ മരിച്ചുപോയ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ, ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നും ഐതീഹ്യമുണ്ട്.
കുടുംബത്തിലെ മുഴുവൻ പിതൃക്കൾക്കും വേണ്ടിയാണ് ബലി ഇടുന്നത്. വാവുബലിയുടെ തലേദിവസം വ്രതമെടുത്താണ് മക്കളോ ബന്ധുമിത്രാദികളോ ബലിതർപ്പണം നടത്തുക. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുന്നത്.
തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം തുടങ്ങി പ്രശസ്തമായ ബലിതർപ്പണ ക്ഷേത്രങ്ങൾ മുതൽ ചെറിയ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വരെ കേരളത്തിൽ ബലിതർപ്പണം നടത്താറുണ്ട്.
ബലിയിട്ടതിനു ശേഷം മരിച്ചുപോയ പിതൃക്കൾക്കായി അവർക്കിഷ്ടപെട്ട വിഭവങ്ങൾ തയ്യാറാക്കി ഭക്ഷണവും നൽകും. കത്തിച്ചു വെച്ച നിലവിക്കിനു മുന്നിൽ ഇലയിട്ടാണ് ഭക്ഷണം നൽകുക. പിതൃക്കൾക്ക് നൽകിയതിന് ശേഷമേ വീട്ടിലുള്ളവർ ഭക്ഷണം കഴിക്കാൻ പാടുള്ളു എന്നാണ് വിശ്വാസം.